

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം
കൊച്ചി: നടി ആക്രമിക്കപ്പെട്ട വിവാദമായ കേസിന്‍റെ വിധി ഡിസംബർ എട്ടിന്. നടൻ ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാകും. ഏഴര വർഷത്തെ വിചാരണയ്ക്ക് ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസിൽ തിങ്കളാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. കേസ് നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. കേസിൽ ആകെ 10 പ്രതികൾ.
ബലാത്സംഗ ക്വട്ടേഷന് ഗൂഢാലോചന നടത്തിയത് എട്ടാം പ്രതി ദിലീപ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ഒന്നാം പ്രതിയായ ഡ്രൈവർ പൾസർ സുനിയ്ക്ക് ഒന്നര കോടി രൂപയുടെ കൊട്ടേഷനാണ് ദിലീപ് നൽകിയതെന്നാണ് ആരോപണം. മാർട്ടിൻ ആന്‍റണി, മണികണ്ഠൻ, വി.പി. വിജീഷ്, സലിം എന്ന വടിവാൾ സലീം, പ്രദീപ് എന്നിവരാണ് കൃത്യത്തിൽ നേരിട്ട് ഏർപ്പെട്ടവർ. എന്നാൽ പ്രാഥമിക തെളിവ് പോലുമില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.
261 സാക്ഷികൾ, പ്രോസിക്യൂഷൻ ഹാജരാക്കിയത് 833 രേഖകൾ ആകെ 1,700 രേഖകൾ 142 തൊണ്ടി മുതലുകൾ. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന്‍റെ ആയുധം. വിചാരണ കോടതി മുതൽ രാഷ്‌ട്രപതി ഓഫിസ് വരെയെത്തിയ കേസിന്‍റെ വിധി എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇനിയുള്ള മണിക്കൂറുകൾ.