

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നതിൽ സംശയ നിഴലിലുള്ള ജഡ്ജി വിധി പറയാൻ അർഹയല്ലെന്ന് നിയമോപദേശം
Representative image
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരേ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം. പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശത്തിന്‍റെ പകർപ്പാണ് പുറത്തു വന്നത്. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും അടങ്ങിയതാണ് നിയമോപദേശം.
മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാൽ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നുമാണ് നിയമോപദേശത്തിലെ പ്രധാന പരാമർശം. ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളി, ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണെന്നും തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണെന്നും നിയമോപദേശത്തിൽ പരാമർശിക്കുന്നു.
ആദ്യ ആറ് പ്രതികൾക്കെതിരേ അംഗീകരിച്ച തെളിവുകൾ പോലും ദിലീപിനെതിരേ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്‍റെ അഭിഭാഷകരെ തുടരാൻ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമർശങ്ങൾ എന്നും നിയമോപദേശത്തിൽ പറയുന്നു. അടുത്ത ആഴ്ചക്കുള്ളിൽ കേസിൽ സർക്കാർ അപ്പീൽ നൽകും.