

മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയുടെ ഹർജി: ജഡ്ജ് പിന്മാറി
കൊച്ചി നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജ് പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് പിന്മാറിയത്. ഇതുമായി ബന്ധപ്പെട്ട വിഷയം നേരത്തെ പരിഗണിച്ച പശ്ചാത്തലത്തിലാണ് പിന്മാറ്റം. അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ ഹർജി. മെമ്മറി കാർഡ് നിയമവിരുദ്ധമായി ചിലർ പരിശോധിച്ചിട്ടുണ്ടെന്ന് നേരത്തേ സിംഗിൾ ബെഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു അന്വേഷണത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിനു പിന്നാലെ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. വകുപ്പുതലത്തിലുള്ളതും ക്രിമിനൽ തലത്തിലുമുള്ള നടപടികൾ ആരംഭിച്ചോയെന്നും കോടതി ചോദിച്ചു. ഈ വിഷയത്തിൽ സർക്കാർ അഭിഭാഷകനോട് ഉച്ചയ്ക്ക് മുൻപ് വിശദീകരണം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ജഡ്ജി പിന്മാറിയത്.
ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നേരത്തേ ഹൈക്കോടതി രജിസ്റ്ററിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പല കത്തിടപാടുകളും മറ്റും നടന്നിട്ടുണ്ട്. ആ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ പിന്മാറ്റമെന്നാണ് വിവരം.