

വിധി വരാനിരിക്കെ പുതിയ ഹർജിയുമായി പൾസർ സുനിയുടെ അമ്മ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്തിമ വിധി വരാനിരിക്കേ പുതിയ ഹര്‍ജിയുമായി ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുനിയുടെ അമ്മ ശോഭന ഹര്‍ജി നല്‍കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
നടിയെ ആക്രമിക്കാൻ നൽകിയ ക്വട്ടേഷന്‍ പണം സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ എത്തിയെന്നാണ് നേരത്തേ അന്വേഷണസംഘം കണ്ടെത്തിയിരുന്നത്. ഒരു ലക്ഷം രൂപയുടെ അക്കൗണ്ട് അപേക്ഷ നല്‍കിയാണ് അന്വേഷണസംഘം മരവിപ്പിച്ചത്. കേസില്‍ വിധിവരാനിരിക്കേയാണ് സുനിയുടെ അമ്മയുടെ ഹര്‍ജി.
നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധിപറയുന്നത്. 2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തെന്നാണ് കേസ്. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്.