നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അസാധാരണ പോരാട്ടത്തിന്‍റെ കഥ

തൊണ്ണൂറോളം ഹർജി നൽകി ദിലീപ്
actress attack case verdict today

നടിയെ ആക്രമിച്ച കേസ്

Updated on

കൊച്ചി: അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിൽ ചരിത്രത്തിൽ ഇടംപിടിച്ച കേസാണ് നടിയെ ആക്രമിച്ച സംഭവം. വിചാരണക്കിടെ പല ആവശ്യങ്ങളുന്നയിച്ച് തൊണ്ണൂറോളം ഹർജികളാണ് എട്ടാംപ്രതിയായ ദിലീപ് സുപ്രീംകോടതി വരെ ഫയൽ ചെയ്തത്. നടിയും ഇതിനെതിരേ രംഗത്ത് എത്തിയിരുന്നു. 5 തവണ വിചാരണ നീട്ടിവച്ചു. ജഡ്ജിയെ തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. രണ്ട് പ്രോസിക്യൂട്ടർമാർ പിൻമാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണത്തിന്‍റെ പേരിൽ ജില്ലാ ജഡ്ജിപോലും സംശയ നിഴലിലായി. 2017 ൽ കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയത്. ഈ സമയത്തിനുള്ളില്‍ പല ആവശ്യങ്ങള്‍ ഉന്നയിച്ച് ദിലീപ് നല്‍കിയത് ഇരുപത് ഹര്‍ജികളാണ്.

സിനിമാ ചിത്രീകരണത്തിനായി വിദേശത്ത് പോകാന്‍ അനുമതി വേണം, നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണം, കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ലഭിക്കണം, മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നത് തടയണം അങ്ങനെ തുടങ്ങി നിരവധി ഹർജികളാണ് കോടതിയിലെത്തിയത്.

2020 ല്‍ വിചാരണ തുടരവെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ദിലീപ് ഹര്‍ജി നല്‍കി. ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയിലും പോയി. ഒടുവില്‍ ഹര്‍ജി തന്നെ പിന്‍വലിച്ചു. ബാലചന്ദ്ര കുമാറിന്‍റെ മൊഴിപ്രകാരം കോടതി ഉത്തരിവട്ട തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടും ദിലീപ് മേല്‍ക്കോടതിയെ സമീപിച്ചു. തുടരന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിൽ മുൻകൂർ ജാമ്യ ഹർജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.

തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയിലെത്തിയപ്പോള്‍ അതിന്‍റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടും ഹർജി നൽ‌കി. ഇതിനിടെ തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ നടി കക്ഷി ചേര്‍ന്നു അങ്ങനെ മൊത്തം തൊണ്ണൂറോളം ഹര്‍ജികളാണ് വിചാരണവേളയിൽ ഉടനീളമായി ദിലീപ് നല്‍കിയത്.

നടിയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെ തന്നെ കോടതി വിചാരണക്ക് നിയോഗിച്ചത്. സാക്ഷി വിസ്താരം തുടങ്ങി എട്ടാം മാസം ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചു. ദിലീപ് കോടതികളെ സമീപിച്ചപ്പോഴെല്ലാം തടസ ഹര്‍ജിയുമായി നടിയുമെത്തി. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ ഇടക്കുവച്ച് ഒഴിവായതും മൂന്നാമത്തെയാള്‍ക്കായുള്ള കാത്തിരിപ്പുമെല്ലാം വിചാരണയുടെ വേഗത കുറവിന് കാരണമായി.ഒടുവിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനാണ് തിങ്കളാഴ്ച വിധി കുറിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com