
തിരുവനന്തപുരം: പൊതുജനങ്ങളുടെ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കി ഭരണനടപടികൾ കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ നടക്കുന്ന അദാലത്തിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മേയ് 31 വരെ കുടിശികയായ ഫയലുകൾ വേഗം തീർപ്പാക്കുകയാണ് ലക്ഷ്യം.
സർക്കാരിന്‍റെ വിവിധ മുൻഗണനാ പദ്ധതികൾ, യുവജനങ്ങളുടെ തൊഴിൽ സാധ്യതകൾ ഉയർത്തുന്ന പദ്ധതികൾ, കേന്ദ്ര സഹായം ലഭ്യമാകുന്ന പദ്ധതികൾ, വിവിധ വകുപ്പുകൾ രൂപീകരിക്കുന്ന പുതിയ നയങ്ങൾ, സ്‌കീമുകൾ, നടപ്പ് സാമ്പത്തികവർഷം പൂർത്തിയാക്കേണ്ട വികസന പദ്ധതികൾ, ചട്ട രൂപീകരണം എന്നിവ സംബന്ധിച്ച ഫയലുകൾക്ക് മുൻഗണന നൽകുന്നതായിരിക്കും അദാലത്ത്. വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ വിഷയത്തിന്‍റെ ഗൗരവം മനസിലാക്കി മുൻഗണനാ പട്ടിക തയാറാക്കും.
അദാലത്തിന്‍റെ പൊതു മേൽനോട്ട ചുമതല ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പിനായിരിക്കും. അദാലത്തിന്‍റെ സെക്രട്ടേറിയറ്റിലെ പുരോഗതി വിലയിരുത്തുന്നതിനു ബന്ധപ്പെട്ട വകുപ്പിലെ സ്പെഷ്യൽ/അഡീഷണൽ ജോയിന്‍റ് സെക്രട്ടറിക്ക് ചുമതല നൽകും.
അദാലത്തിന്‍റെ പുരോഗതി രണ്ടാഴ്ചയിലൊരിക്കൽ മന്ത്രിമാർ വിലയിരുത്തും. അദാലത്ത് കൃത്യമായി നടക്കുന്നുണ്ടെന്ന് മന്ത്രിമാരുടെ ഓഫിസുകൾ നേരിട്ട് നിരീക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യും.
ഈ വർഷം സെപ്റ്റംബർ 15നകം തീർപ്പാക്കിയ ഫയലുകളുടെ വിവരം വകുപ്പ് സെക്രട്ടറിമാർ മന്ത്രിമാർക്ക് സമർപ്പിക്കും. എല്ലാ വകുപ്പുകളുടെയും ക്രോഡീകരിച്ച കണക്ക് സെപ്റ്റംബർ 20നകം മുഖ്യമന്ത്രിക്ക് ലഭ്യമാക്കും. ഓരോ വകുപ്പിലും നോഡൽ ഓഫിസർമാരെ നിയോഗിക്കും. ഐടി വകുപ്പിന്‍റെ സഹായത്തോടെ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാനും തീരുമാനമുണ്ട്.