
കൊച്ചി: എഡിജിപി എം.ആർ. അജിത്കുമാറിന്‍റെ ട്രാക്റ്റർ യാത്രയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംഭവം ദൗർഭാഗ്യകരമാണെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിൽ ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. വിഷയത്തിൽ ശബരിമല സ്പെഷ‍്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് അജിത് കുമാർ ലംഘിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ശനിയാഴ്ച രാത്രി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും എഡിജിപി ട്രാക്റ്ററിൽ യാത്ര ചെയ്തതതാണ് വിവാദമായത്. ക്യാമറകൾ ഇല്ലാത്ത ഭാഗത്ത് നിന്നാണ് ട്രാക്റ്ററിൽ കയറിയത്. മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി വെള്ളി മുതൽ ഞായർ വരെയാണു ശബരിമല നട തുറന്നത്. ഇതിനിടെയാണ് ദർശനത്തിനായി എഡിജിപി ശബരിമലയിലെത്തിയത്.
പമ്പയിൽ നിന്നുള്ള ചരക്കു നീക്കത്തിനു മാത്രമേ ട്രാക്റ്റർ ഉപയോഗിക്കാവൂ എന്നും അതിൽ ആളുകൾ കയറരുതെന്നും ഹൈക്കോടതിയുടെ കർശന നിർദേശം നിലവിലുണ്ട്. എന്നാൽ അജിത് കുമാർ ഇതു ലംഘിച്ചെന്നാണ് ആക്ഷേപം.