
കണ്ണൂർ: കണ്ണൂർ മുൻ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണമാവശ‍്യപ്പെട്ട് ഭാര‍്യ മഞ്ജുഷ നൽകിയ ഹർജിയിൽ ഓഗസ്റ്റ് 29ന് വിധി പറയും. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ‍്യയുടെയും ജില്ലാ കലക്റ്ററുടെയും ഒരു മൊബൈൽ ഫോൺ മാത്രമാണ് പരിശോധിച്ചതെന്നും അന്വേഷണം പൂർണമല്ലെന്നും കോടതിയിൽ നവീൻ ബാബുവിന്‍റെ കുടുംബം ആരോപിച്ചു.
പൊലീസിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുടുംബം ഹർജി നൽകിയത്. അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിക്ക് രക്ഷപ്പെടാൻ പഴുതുകളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റം തെളിയിക്കുന്നതിന് ആവശ‍്യമായ രേഖകൾ മറച്ചുവച്ചതായും കേസിൽ കൂടുതൽ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ‍്യം.