

അടൂർപ്രകാശ്
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ല കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ നേരെത്തെ അറിയില്ലായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർപ്രകാശ്. 2019ൽ ആറ്റിങ്ങലിലെ എംപിയായതിന് ശേഷമാണ് ആദ്യമായി പോറ്റി എന്നെ വന്ന് കണ്ടത്. ശബരിമലയിലെ അന്നദാനത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് ക്ഷണിച്ചു. അന്നദാനത്തിൽ പങ്കെടുക്കുകയും ചെയ്തു. അതുവരെ പോറ്റി ആരാണെന്നോ, കൊള്ളക്കാരനോ ആണെന്ന് അന്ന് അറിയില്ലായിരുന്നു. പോറ്റിയുടെ പിതാവ് മരിച്ച ശേഷം പാർട്ടി പ്രവർത്തകർ പറഞ്ഞതിനനുസരിച്ച് പോയിരുന്നു. വെഞ്ഞാറംമൂട്ടിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിലും പോയിട്ടുണ്ട്. കെപിസിസിയുടെ ജനറൽ സെക്രട്ടറി രമണി.പി.നായർക്കൊപ്പമാണ് അന്ന് വീട്ടിൽ പോയത്.
പോറ്റി ബംഗലുരൂവിൽ വെച്ച് കവറിൽ തന്നത് ഈന്തപ്പഴം ആയിരുന്നു. അപ്പോൾ തന്നെ അവിടെയുള്ള ആളുകൾക്ക് കൊടുത്തു. ബംഗലുരൂവിൽ ഉണ്ടെന്ന് അറിഞ്ഞാണ് പോറ്റി കാണാനെത്തിയത്.
പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങിന്‍റെ ക്ഷണപത്രമാണ് അന്ന് കൈമാറിയതെന്നാണ് ഓർമ്മയെന്നും അടൂർ പ്രകാശ് പറഞ്ഞു. പോറ്റിക്കൊപ്പം സോണിയ ഗാന്ധിയെ കാണാൻ പോയിട്ടുണ്ട്. സോണിയ ഗാന്ധിയെ കാണാൻ അനുമതി കിട്ടിയെന്നും, എംപിയെന്ന നിലയിൽ വരണമെന്നും പോറ്റി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് പോയത്. സ്വന്തം മണ്ഡലത്തിലെ ആളുകളുടെ കല്യാണത്തിനും മറ്റ് ചടങ്ങുകൾക്കും താൻ പങ്കെടുക്കാറുണ്ടെന്നും, അവിടെ ഇല്ലാത്തപക്ഷം പിന്നീട് പോകുകയാണ് പതിവെന്നും അടൂർ പ്രകാശ് പറഞ്ഞു.