റോബിൻ ബസ് കേസിലെ അഭിഭാഷകൻ മരിച്ചു

ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഐ. ദിനേശ് മേനോന്‍
ഐ. ദിനേശ് മേനോന്‍
Updated on

കൊച്ചി: റോബിൻ ബസ് കേസിൽ ബസുടമ ഗിരീഷിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകനും നടനുമായ ചിറ്റൂര്‍ റോഡ് ഇയ്യാട്ടില്‍ ഐ. ദിനേശ് മേനോന്‍ മരിച്ചു. 52 വയസ്സായിരുന്നു റോബിൻ ബസിന്‍റെ അന്തര്‍ സംസ്ഥാന സര്‍വീസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകും വഴിയായിരുന്നു മരണം. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 11ന് രവിപുരം ശ്മശാനത്തില്‍. ചിറ്റൂര്‍ റോഡ് ഇയ്യാട്ടില്‍ ലെയ്നില്‍ ഉഷാകിരണിലാണ് താമസം. വി.കെ. രവീന്ദ്രനാഥമേനോന്‍റെയും ഉഷയുടെയും മകനാണ്. ഭാര്യ: കാര്‍ത്തിക. മകന്‍: അരവിന്ദ്മേനോന്‍.

മാസ്റ്റര്‍ സുജിത് എന്ന പേരില്‍ 17 മലയാള സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ സംവിധാനം ചെയ്ത് 1976ല്‍ പുറത്തിറങ്ങിയ "വാടകവീട്' എന്ന് സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. വിടപറയും മുമ്പേ, എയര്‍ ഹോസ്റ്റസ് എന്നീ ചിത്രങ്ങളില്‍ പ്രേംനസീറിന്‍റെ മകനായി അഭിനയിച്ചു.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത "ശേഷം കാഴ്ചയില്‍' ചിത്രത്തിലും ശ്രദ്ധേയവേഷം ചെയ്തു. മുതിര്‍ന്നശേഷം അഭിനയം തുടര്‍ന്നില്ല. എറണാകുളം ലോ കോളെജില്‍ നിന്ന് ബിരുദമെടുത്തു. ഇക്കാലത്ത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റായിരുന്നു. അഭിഭാഷകനായി മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട കേസുകളിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com