
കണ്ണൂര്‍: പി.വി. അൻവറിന് വീണ്ടും വക്കീൽ നോട്ടീസയച്ച് സിപിഎം നേതാവ് പി. ശശി. പ്രതിപക്ഷേ നേതാവ് വി.ഡി. സതീശനെതിരേ അഴിമതിയാരോപണം ഉന്നയിച്ചത് പി. ശശിയുടെ നിർദേശ പ്രകാരമായിരുന്നെന്ന് പി.വി. അൻവർ തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ ആരോപണം നിരാകരിച്ചും, പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടുമാണ് പി. ശശി അൻവറിന് വക്കീൽ നോട്ടീസയച്ചിരിക്കുന്നത്.
ശശി അൻവറിന് അയക്കുന്ന നാലാമത്തെ വക്കീൽ നോട്ടീസാണിത്. പി. ശശിയുടെ പരാതിയില്‍ മൂന്ന് കേസുകൾ നിലവിൽ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഉന്നയിച്ച ആരോപണം പി. ശശി പറഞ്ഞിട്ടാണെന്നായിരുന്നു അൻവറിന്‍റെ വെളിപ്പെടുത്തൽ. സംഭവത്തിൽ സതീശനോട് അൻവർ പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
സിപിഎമ്മിനെ തള്ളിപ്പറയുന്നതിനൊപ്പം ഏതു വിധേനയും യുഎഡിഎഫിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് അൻവർ. ഇതിനായി തൃണമൂൽ കോൺഗ്രസിൽ ചേരുകയും, കേരളത്തിലെ പാർട്ടി കൺവീനർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തിരുന്നു.