
തിരുവനന്തപുരം: കെ സുധാകരനും വിഡി സതീശനുമെതിരെ വ്യാപക പരാതിയുമായി എ, ഐ ഗ്രൂപ്പുകൾ. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ ഇരുവരും അവരവർക്ക് ഇഷ്ടമുള്ളവരെ മാത്രം തെരഞ്ഞെടുത്തെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ ഉയർത്തുന്ന പ്രധാന പരാതി. കെപിസിസി അംഗങ്ങളുടെ ജമ്പോ പട്ടിക തയ്യാറാക്കിയത് താൻ അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതിഷേധ വാക്കുകൾക്കു പിന്നാലെ കൂടുതൽ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
വർക്കിങ് പ്രസിഡന്‍റായ താൻ പോലും പുതിയ അംഗങ്ങളെ തെരഞ്ഞെടുത്ത വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കൊടിക്കുന്നിൽ സുരേഷും വ്യക്തമാക്കി. കൂടാതെ കെ സുധാകരനും വിഡി സതീശനുമെതിരെയുള്ള പല പരാതികളെക്കുറിച്ചും കേന്ദ്രനേതൃത്വത്തിന് അറിയാമെന്നും കൊടിക്കുന്നിൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. എഐസിസി അംഗങ്ങളെയും പിസിസി അംഗങ്ങളെയും പ്രഖ്യാപിച്ചപ്പോൾ കനത്ത നഷ്ടം ഉണ്ടായത് എ ഗ്രൂപ്പിനാണ്. പട്ടിക അവ്യക്തമാണെന്നും പാർട്ടി വേദിയിൽ പരാതി അറിയിക്കുമെന്നും പിസി വിഷ്ണുനാഥ് വ്യക്തമാക്കി.
എന്നാൽ, ഗ്രൂപ്പ് മാനേജർമാർ നൽകുന്ന പട്ടിക അതേ പോലെ പാസാക്കിവിടുന്ന കാലം കഴിഞ്ഞെന്നാണ് വിഡി സതീശന്‍റേയും കെ സുധാകരന്‍റേയും നിലപാട്. പ്ലീനറി സമ്മേളനം കഴിഞ്ഞ് എത്തിയാൽ പിന്നെ കോൺഗ്രസിൽ ഉടലെടുക്കാൻ പോവുന്നത് വൻ കോളിളക്കങ്ങളാവുമെന്നാണ് സൂചന.