
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനുള്ള എഐ ക്യാമറകളുമായി ബന്ധപ്പെട്ട ഇടപാടുകൾ പരസ്യപ്പെടുത്തണമെന്ന് വിഡി സതീശന്‍. ഇക്കാര്യം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
232 കോടി രൂപയുടെ മുതൽമുടക്കിൽ സ്ഥാപിച്ച് എഐ ക്യാമറകളുടെ കരാറുകൾ അടിമുടി ദുരൂഹതകളാണ് നിലനിൽക്കുന്നത്. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകൾ സർക്കാരിന്‍റെ വെബ്സൈറ്റിലോ പൊതുജനമധ്യത്തിലോ ലഭ്യമല്ല എന്ന കാര്യവും ദുരൂഹത വർധിപ്പിക്കുന്നു.
കരാർ സംബന്ധിച്ച സർക്കാർ ഉത്തരവുകൾ, ഗതാഗത വകുപ്പ്- കെൽട്രോൺ എഗ്രിമെന്‍റ്, കെൽട്രോൺ നടത്തിയ ടെന്‍ഡർ വിവരങ്ങൾ, കരാർ സംബന്ധിച്ച നോട്ട് ഫയൽ, കറന്‍റ് ഫയൽ എന്നിവ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെൽട്രോൺ നൽകിയ ടെന്‍ഡറുകളിൽ ആരൊക്കെ പങ്കെടുത്തിരുന്നു എന്നും ഇതിൽ ഏത് കമ്പനിയെയാണ് തെരഞ്ഞെടുത്തതെന്നും മന്ത്രിസഭായോഗ കുറിപ്പിൽ പോലും വ്യക്തമാക്കാത്തത് ജനങ്ങളിൽ ദുരുഹത വർധിക്കാന്‍ ഇടയാക്കിയിട്ടുണ്ട് എന്നും സതീശന്‍ കത്തിൽ പറയുന്നു.