തിരുവനന്തപുരം : വാഹന പരിശോധനയ്ക്കും ഗതാഗത നിയമലംഘകരെ കണ്ടെത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായുള്ള ക്യാമറകൾ പ്രവർത്തനം തുടങ്ങുന്നു. അടുത്തയാഴ്ച മുതൽ ക്യാമറകളുടെ പ്രവർത്തനം ആരംഭിക്കും. ഈ ക്യാമറകളുടെ വീഡിയോ ഫീഡും ഡാറ്റകളും പോലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന, ജിഎസ്ടി വകുപ്പുകൾക്ക് കൈമാറും.
വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണു ക്യാമറകള്‍ വഴി നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനായുള്ള പദ്ധതി മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ ദേശീയ-സംസ്ഥാന ഹൈവേകളിലും മറ്റും സ്ഥാപിച്ച 726 ക്യാമറകള്‍ ഉപയോഗിച്ചാണ് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുക. ഇതിൽ 680 ക്യാമറകൾ എഐ ക്യാമറകളാണ്. 675 ക്യാമറകള്‍ ഹെല്‍മറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹന യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, നിരത്തുകളില്‍ അപകടം ഉണ്ടാക്കിയ ശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ തുടങ്ങിയവ കണ്ടുപിടിക്കാന്‍ ഉപയോഗിക്കും.
അനധികൃത പാര്‍ക്കിംഗ് കണ്ടുപിടിക്കുന്നതിന് 25 ക്യാമറകള്‍, അമിതവേഗതയില്‍ ഓടിക്കുന്ന വാഹനങ്ങള്‍ കണ്ടുപിടിക്കുന്ന 4 ക്യാമറകള്‍, വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള 4 ക്യാമറകൾ, റെഡ് ലൈറ്റ് വയലേഷൻ കണ്ടുപിടിക്കുവാന്‍ സഹായിക്കുന്ന 18 ക്യാമറകള്‍ എന്നിവയും ഈ സിസ്റ്റത്തിന്‍റെ ഭാഗമാണ്. ഏകോപനത്തിനായി 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളും സ്ഥാപിക്കും.