

മുഖ്യമന്ത്രിക്കസേരയ്ക്ക് അവകാശവാദവുമായി മൂന്നു പക്ഷങ്ങൾ.
MV Graphics
തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ചൊവ്വാഴ്ച കൂടിയാലോചനകൾ നടത്തും.
വിഷയത്തിൽ ഓരോ എംഎൽഎയുടെയും എംപിമാരുടെയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ നിയോഗിക്കാനാണ് നീക്കം. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് തിരക്കിട്ട നടപടികൾ ആരംഭിച്ചത്.
അതേസമയം, നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി പദത്തിനായുള്ള നീക്കങ്ങളും ആരംഭിച്ചു. കൂടുതൽ എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണ തനിക്കാണെന്ന അവകാശവാദവുമായി കെ.സി. വേണുഗോപാൽ പക്ഷം രംഗത്തുണ്ട്. എന്നാൽ, സീനിയോറിറ്റി പരിഗണിച്ച് വേണം മുഖ്യമന്ത്രിയെ തീരുമാനിക്കാനെന്നാണ് ചെന്നിത്തല പക്ഷത്തിന്‍റ ആവശ്യം. എംഎൽഎമാരുടെ മാത്രം നിലപാട് പരിഗണിച്ചാൽ പോരെന്നു സതീശൻ പക്ഷവുംറെ വാദിക്കുന്നു. ഘടകകക്ഷികളെ കൂടെ നിർത്താനാണ് ഇവർ ശ്രമിക്കുന്നത്.
എന്നാൽ, കോൺഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുള്ളതിനാൽ പാർട്ടിക്ക് ഘടകകക്ഷികളുടെ സമ്മർദമുണ്ടാവില്ലെന്നാണ് വിലയിരുത്തൽ. എല്ലാവരുടെയും വാദങ്ങൾ കേട്ടശേഷം രാഹുൽ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിക്കും. ശേഷം മേയ് 10 ന് കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. ഉപമുഖ്യമന്ത്രി ചർച്ച കോൺഗ്രസിലില്ലെന്നാണ് വിവരം.
21-അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരാവും കോൺഗ്രസിനുണ്ടാവുക. ഏറ്റവും വലിയ ഘടക കക്ഷിയായ മുസ്ലിം ലീഗിന് 5 മന്ത്രിമാരും, കേരള കോൺഗ്രസ് ജോസഫ്, ജേക്കബ് ഗ്രൂപ്പുകൾ, ആർസ്പി, സിഎംപി കക്ഷികൾക്ക് ഓരോ മന്ത്രി സ്ഥാനവുമുണ്ടാകും.