air india explain on chennai emergency landing

അടിയന്തര ലാൻഡിങ്ങിൽ വിശദീകരണവുമായി എയർ ഇന്ത്യ

റൺവേയിൽ മറ്റൊരു വിമാനവും ഉണ്ടായിരുന്നില്ല; അടിയന്തര ലാൻഡിങ്ങിൽ വിശദീകരണവുമായി എയർ ഇന്ത്യ

എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദേശപ്രകാരമാണ് ലാൻഡിങ് ഒഴിവാക്കിയത്
Published on

തിരുവനന്തപുരം: എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയതിൽ വിശദീകരണവുമായി എയർ ഇന്ത്യ. റഡാറുമായുള്ള ബന്ധം തകരാറിലായതോടെയാണ് വിമാനം വഴി തിരിച്ചു വിട്ടതെന്നും അടിയന്തര ലാൻഡിങ്ങിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

റൺവേയിൽ മറ്റൊരു വിമാനവും ഉണ്ടായിരുന്നില്ല. എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദേശപ്രകാരമാണ് ആദ്യ ലാൻഡിങ് ഒഴിവാക്കിയത്. സംഭവിച്ചത് ​ഗോ എറൗണ്ട് ആണ്.

ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണ്. വിമാനത്തിന്‍റെ തകരാർ പരിഹരിച്ചു. കൂടാതെ, ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിച്ചതായും എയർ ഇന്ത്യ വ്യക്തമാക്കി.

ഞായറാഴ്ചയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കു പോയ എയർ ഇന്ത്യയുടെ 2455 വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. തകരാർ കണ്ടെത്തിയതോടെ, വിമാനം ഒരു മണിക്കൂറിലേറെ പറന്ന ശേഷം, രണ്ട് തവണയോളം ലാൻഡിങ്ങിനു ശ്രമിച്ച ശേഷമായിരുന്നു സുരക്ഷിതമായി ചെന്നൈയിൽ ഇറക്കുകയായിരുന്നു.

വിമാനത്തിൽ കേരളത്തിൽ നിന്നുള്ള 5 എംപിമാർ ഉൾപ്പെടെ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. റൺവേയിൽ മറ്റൊരു വിമാനം കാരണം ലാൻഡിങ് ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചെന്ന് വിമാനത്തിലെ ജീവനക്കാർ അറിയിച്ചതെന്നാണ് എംപിമാർ പറഞ്ഞിരുന്നത്. എന്നാൽ ഈ വാദം പൂർണമായും എയർ ഇന്ത്യ തള്ളി.

logo
Metro Vaartha
www.metrovaartha.com