Air India seeks more time for Nambi Rajesh's family Compensation
നമ്പി രാജേഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം: കൂടുതൽ സമയം തേടി എയർ ഇന്ത്യ

നമ്പി രാജേഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം: കൂടുതൽ സമയം തേടി എയർ ഇന്ത്യ

എയർ ഇന്ത്യ എക്സ്പ്രസ് സമരം മൂലം ഭർത്താവിനെ അവസാനമായി കാണാൻ കഴിഞ്ഞിരുന്നില്ല.
Published on

തിരുവനന്തപുരം: മസ്ക്കറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണനയിലെന്ന് എയർ ഇന്ത്യ. ഇതിനായി കുറച്ചു സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്‍റെ കുടുംബത്തിന് ഇ മെയിൽ സന്ദേശം അയച്ചു.

രാജേഷിന്‍റെ കുടുംബം ആവശ്യപ്പെട്ട കാര്യം പരിശോധിക്കുകയാണെന്ന് സന്ദേശത്തിൽ പറയുന്നു. ചികിത്സയിലാണെന്ന വിവരം അറിഞ്ഞപ്പോൾ തന്നെ ഭർത്താവിന്‍റെ അടുത്തേക്ക് പോകാൻ ടിക്കറ്റ് എടുത്ത രാജേഷിന്‍റെ ഭാര്യ അമൃതയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസ് സമരം മൂലം ഭർത്താവിനെ അവസാനമായി കാണാൻ കഴിഞ്ഞിരുന്നില്ല. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് മെയിൽ അയച്ചിരുന്നു. അതിന് മറുപടിയായാണ് ഇ മെയിൽ സന്ദേശം അയച്ചത്.

ഈ മാസം ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാന ടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സർവീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെ രോഗം മൂർച്ഛിച്ച് രാജേഷ് മരിക്കുകയായിരുന്നു. മസ്ക്കറ്റിലെ ഇന്ത്യൻ സ്കൂളിലെ ഐടി മാനേജർ ആയിരുന്നു നമ്പി രാജേഷ്.

logo
Metro Vaartha
www.metrovaartha.com