
സന്നിധാനം: നവഗ്രഹ പ്രതിഷ്ഠാ ദിനത്തിൽ എഡിജിപി എം.ആർ. അജിത്കുമാർ നടത്തിയ ശബരിമല സന്ദർശനം വിവാദത്തിൽ. എഡിജിപി ശബരിമലയിലേക്ക് നിയമവിരുദ്ധമായി ട്രാക്റ്ററിൽ യാത്ര ചെയ്തെന്നാണ് ആരോപണം. പമ്പയിൽ നിന്നുള്ള ചരക്കു നീക്കത്തിനു മാത്രമേ ട്രാക്റ്റർ ഉപയോഗിക്കാവൂ എന്നും അതിൽ ആളുകൾ കയറരുതെന്നും ഹൈക്കോടതിയുടെ കർശന നിർദേശം നിലവിലുണ്ട്. എന്നാൽ അജിത് കുമാർ ഇതു ലംഘിച്ചെന്നാണ് ആക്ഷേപം.
ഇക്കാര്യത്തിൽ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം റിപ്പോർട്ട് കൈമാറിയെന്നാണു സൂചന. പൊലീസ് മേധാവിയുടെ ട്രാക്റ്റർ യാത്രയെക്കുറിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണർ ദേവസ്വം വിജിലൻസിനോട് റിപ്പോർട്ട് തേടി.
ശനിയാഴ്ച രാത്രി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്റ്ററിൽ യാത്ര ചെയ്തു എന്നാണ് സൂചന. ക്യാമറകൾ ഇല്ലാത്ത ഭാഗത്ത് നിന്നാണ് അതിൽ കയറിയത്. റിപ്പോർട്ട് കിട്ടിയ ശേഷം സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയെ വിവരമറിയിക്കും.
മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി വെള്ളി മുതൽ ഞായർ വരെയാണു ശബരിമല നട തുറന്നത്. ഇതിനിടെയാണ് ദർശനത്തിനായി എഡിജിപി ശബരിമലയിലെത്തിയത്.