

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗവർണറുടെ ബോധപൂർവമായ ശ്രമമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റെ വിലയിരുത്തൽ. ഇന്ന് ചേര്‍ന്ന അവൈലബിൾ യോഗത്തിലാണ് ഗവര്‍ണറുടെ നീക്കങ്ങൾ സംബന്ധിച്ച് വിലയിരുത്തിയത്. പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച എ.കെ. ബാലൻ ഗവർണർക്കെതിരേ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും എസ്എഫ്ഐക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.
സംസ്ഥാനത്തെ ഭരണ സംവിധാനത്തെ തകർക്കാൻ ഗവർണർ ശ്രമിക്കുകയാണ്. പരമാവധി പ്രകോപനം ഉണ്ടാക്കാനാണ് ഗവർണറുടെ ശ്രമം. മുൻ കേരള ഗവർണറായിരുന്ന ജസ്റ്റിസ് സദാശിവന്‍റെ കാൽ കഴുകി വെള്ളം കുടിക്കണം ആരിഫ് മുഹമ്മദ് ഖാമെത്തും അദ്ദേഹം പറഞ്ഞു. ഗവർണർക്ക് എന്താണ് അസുഖം, 600 പൊലീസുകാരെ മുന്നിൽ നിർത്തിയാണ് ഗവർണർ എസ്എഫ്ഐയെ വെല്ലു വിളിക്കുന്നത്. എസ്എഫ്ഐ ഗവർണറെ ശാരീരികമായി ഒന്നും ചെയ്യില്ല, വേണമെങ്കിൽ ഗവർണർക്ക് എസ്എഫ്ഐ സുരക്ഷ ഏർപ്പെടുത്തുമെവന്നും ഇതിന്‍റെ പേരിൽ ഗവർണർക്ക് ഏർപ്പെടുത്തിയ പൊലീസ് സുരക്ഷ സർക്കാർ പിൻവലിക്കണമെന്നും എ.കെ. ബാലൻ പറഞ്ഞു.
ഔദാര്യത്തിൽ വളർന്ന വാലാട്ടി പ്രസ്ഥാനമല്ല എസ്എഫ്ഐയെന്നും മുൻപ് ഇഎംഎസിനും നയനാർക്കും വിഎസിനുമെതിരേയുമൊക്കെ എസ്എഫ്ഐ പ്രതിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാനർ എവിടെ കെട്ടണമെന്ന് തീരുമാനിച്ചാലും എസ്എഫ്ഐ കെട്ടും. കണ്ണൂരിന്‍റെ ചരിത്രത്തെ പറ്റി ഗവർണർക്ക് എന്തറിയാം, രാഷ്ട്രപതി ഭരണത്തെക്കുറിച്ച് പറഞ്ഞ് ആരെയും ഭയപ്പെടുത്താൻ ഗവർണർ നോക്കണ്ട. പൊലീസുകാരുടെ ബലത്തിൽ വേഷ്ടിയും ചുറ്റി ഇറങ്ങുന്ന ഗവര്‍ണര്‍ കോപ്രായം അവസാനിപ്പിക്കണമെന്നും എകെ ബാലൻ ആവശ്യപ്പെട്ടു.