മാനന്തവാടി: വയനാട്ടിൽ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വയക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ആനയെ മയക്കുവെടി വയ്ക്കുക എന്നതുമാത്രമാണ് ഏക പോംവഴി. കോടതിയെ സാഹചര്യമറിയിക്കുമെന്നും പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ സംയമനം പാലിക്കണം. സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ 42കാരനായ പനച്ചിയില്‍ അജിഷ് കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. രാവിലെയാണ് മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.