
തിരുവനന്തപുരം: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി. വിയ്യൂർ ജയിലിലെ ജയിലറെ ആക്രമിച്ച സംഭവത്തൽ കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്‍റെ തീരുമാനം. ആകാശിനെതിരെ കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു.
വധക്കേസുകളിലും ക്വട്ടേഷന്‍ കേസുകളിലും പ്രതിയായ ആകാശിനെതിരെ ആദ്യം കാപ്പ ചുമത്തുന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. തുടർന്ന് ഇയാളെ വിയ്യുർ ജയിലിൽ അടച്ചു. വിയ്യൂരിൽ ഫോൺ ഉപയോഗം ചോദ്യം ചെയ്ത ജയിലറെ മർദിച്ചു എന്ന് ചൂണ്ടിക്കാട്ടി കാപ്പ ചുമത്തി സെപ്റ്റംബര്‍ 13ന് അറസ്റ്റ് ചെയ്തു. മകളുടെ പേരിടൽ ചടങ്ങിനായി വീട്ടിൽ എത്തിയപ്പോഴാണ് കണ്ണൂർ മുഴക്കുന്ന പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്. ഇതിനെതിരെ കുടുംബം നൽകിയ അപ്പീലിലാണ് ഇപ്പോൾ കാപ്പ റദ്ദാക്കിയുളള തീരുമാനമിറങ്ങിയത്.