ഹൗസ് ബോട്ടുകൾക്കപ്പുറത്തെ ആലപ്പുഴ | Video
പ്രതിവർഷം അരക്കോടിയോളം സന്ദർശകരെത്തുന്ന ആലപ്പുഴയിലെ ടൂറിസം മേഖലയുടെ പ്രധാന ആകർഷണം വേമ്പനാട്ടു കായലിലെ ഹൗസ് ബോട്ട് യാത്രകൾ തന്നെ. എന്നാൽ, മേഖലയുടെ അതിനപ്പുറത്തുള്ള ചരിത്രവും സംസ്കാരവും പൈതൃകവും കൂടി സന്ദർശകർക്കു മുന്നിൽ തുറന്നു വയ്ക്കുകയാണ് ഇവിടത്തെ മ്യൂസിയങ്ങൾ. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച തുറമുഖ മ്യൂസിയവും കയർ മ്യൂസിയവുമാണ് ഇതിൽ പ്രധാനം. പൈതൃക നഗരം എന്ന നിലയിലുള്ള ആലപ്പുഴയുടെ പ്രാധാന്യമാണ് ഇതുവഴി വർധിക്കുന്നത്.
ഒരുകാലത്ത് സുഗന്ധദ്രവ്യങ്ങൾ ഉൾപ്പെടെ കടൽ കടന്ന് വിദേശ രാജ്യങ്ങളിലേക്കു പോയിരുന്നത് ആലപ്പുഴ വഴിയാണ്. അതുകൊണ്ടു തന്നെയാണ് കിഴക്കിന്‍റെ വെനീസ് എന്ന വിശേഷണം കഴ്സൺ പ്രഭു ഈ നഗരത്തിനു നൽകിയത്. എന്നാൽ, കൊച്ചി തുറമുഖത്തിന്‍റെ പ്രഭാവത്തിൽ ആലപ്പുഴ തുറമുഖത്തിന്‍റെ പ്രാധാന്യം അസ്തമിച്ചു. 1989നു ശേഷം ഇവിടെ കപ്പൽ അടുത്തിട്ടില്ല. ആലപ്പുഴയെ പൈതൃക ടൂറിസം നഗരമായി പുനരുദ്ധരിക്കുന്നതിനുള്ള സമഗ്ര പരിപാടികളിലെ പ്രധാന ഘടകമാണ് തുറമുഖ മ്യൂസിയം.
ഹൗസ് ബോട്ടുകൾക്കപ്പുറത്തെ ആലപ്പുഴ
130 കോടി രൂപയാണ് ഇതിനായി കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ചിരിക്കുന്നത്. ആലപ്പുഴ തുറമുഖത്തിന്‍റെ മാത്രമല്ലേ, കേരളത്തിന്‍റെ സമൃദ്ധമായ തീരദേത്ത് ഉടനീളം നടത്തിവന്ന വിദേശവ്യാപാരത്തിന്‍റെ ചരിത്രം കൂടിയാണ് ഇവിടെ വരച്ചുകാട്ടുന്നത്. ആലപ്പുഴയിൽ എത്തിയിരുന്ന കപ്പലുകളുടെ വിവിധ മാതൃകകൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നു. അറബി, പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് കപ്പലുകളുടെയെല്ലാം മാതൃകകൾ ഇതിൽ ഉൾപ്പെടുന്നു. തുറമുഖത്തോടു ചേർന്ന കനാൽ ഭാഗത്ത് കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമുള്ള തുഴവഞ്ചികളും ചെറിയ പായ് വഞ്ചികളും ഒരുക്കിയിട്ടുണ്ട്.
കയർ മ്യൂസിയമാകട്ടെ, കയർ ബോർഡ് ഓഫ് ഇന്ത്യയുടെ സംരംഭമാണ്. മേഖലയിലെ കയർ വ്യാപാരത്തിന്‍റെ ചരിത്രമാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. കയറിന്‍റെ ആദിമകാല ഉപയോഗങ്ങൾ മുതൽ വൈവിധ്യമാർന്ന ആധുനിക കയർ ഉത്പന്നങ്ങൾ വരെ ഇവിടെ പരിചയപ്പെടുത്തുന്നു. ചകിരി നാര് വേർതിരിച്ചെടുക്കുന്ന പ്രക്രിയയും യന്ത്രവത്കരണത്തിലേക്കുള്ള മാറ്റത്തിന്‍റെ വിശദാംശങ്ങളും നേരിട്ടു കാണാം.
