alappuzha newborn baby murder dead body 5 days old autopsy completed
നവജാത ശിശുവിന്‍റെ മൃതദേഹത്തിന് 5 ദിവസത്തെ പഴക്കം; പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

നവജാത ശിശുവിന്‍റെ മൃതദേഹത്തിന് 5 ദിവസത്തെ പഴക്കം; പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

മൃതദേഹം ആലപ്പുഴ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
Published on

ആലപ്പുഴ: തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ കുഞ്ഞിന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നും ശിശുവിന്‍റെ മരണത്തെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. പരിശോധനാഫലം പുറത്തുവന്നതിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. തെളിവുകൾ എല്ലാം തന്നെ ശേഖരിച്ചിട്ടുണ്ട്. നിവിൽ കേസിൽ ഒന്നും പറയാറായിട്ടില്ലെന്നും പൂച്ചാക്കൽ സിഐ എൻആർ ജോസ് മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി ആലപ്പുഴയിൽ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

ഈ മാസം 7നു പ്രസവിച്ച പെൺകുഞ്ഞിന്‍റെ മൃതദേഹമാണ് പ്രതികൾ മറവു ചെയ്തത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവുചെയ്യാനായി തന്‍റെ ആൺസുഹൃത്തിനെ ഏൽപ്പിച്ചെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ നവജാതശിശുവിന്‍റെ മൃതദേഹം തകഴിയിലെ കുന്നുമ്മ പാടശേഖരത്തിൽ നിന്ന് കണ്ടെത്തി. സംഭവത്തിൽ തകഴി സ്വദേശികളായ വിരുപ്പാല രണ്ടുപറ പുത്തൻ പറമ്പ് തോമസ് ജോസഫ് (24), സുഹൃത്ത് തകഴി ജോസഫ് ഭവൻ അശോക് ജോസഫ് (30) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. രാജസ്ഥാനിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് പെൺകുട്ടിയും തോമസും പ്രണയത്തിലായത്. ഒന്നരവർഷമായി തിരുവനന്തപുരത്ത് ജോലി ചെയ്തു വരുകയായിരുന്നു. ഗർഭിണിയാണെന്ന വിവരം ഇവർ വീട്ടുകാരെ അറിയിച്ചിരുന്നില്ല.

logo
Metro Vaartha
www.metrovaartha.com