

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സാവദിന് സ്വീകരണം നൽകി ഓൾ കേരള മെൻസ് അസോസിയേഷൻ. വട്ടിയൂർകാവ് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്‍റ് അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ആലുവ സബ് ജയിലിനു പുറത്ത് സവാദിനെ പൂമാലയണിച്ച് സ്വീകരിക്കുന്നതിന്‍റെ ദൃശങ്ങൾ പുറത്തുവന്നു. 'ഞങ്ങളെല്ലാം ഒപ്പമുണ്ട്' എന്ന വാക്കുകളോടെയാണ് സവാദിനെ സ്വീകരിക്കുന്നത്.
എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ സാവദിനെ ജാമ്യം അനുവദിച്ചത്. സവാദിനെതിരേ യുവതി നൽകിയ പരാതി വ്യാജമായിരുന്നു എന്നും, ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാനുള്ള തന്ത്രമായിരുന്നു ഇതെന്നുമാണ് ആരോപിച്ച് 'സംഘടന'യുടെ ഭാരവാഹികൾ ഡിജിപിക്ക് പരാതി നൽകിയിരുന്നു. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് വരുന്ന ബസിൽ വച്ചാണ് യുവാവിന്‍റെ നഗ്നതാ പ്രദർശനം. സ്ത്രീകൾക്ക് മുൻഗണനയുള്ള 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ നന്ദിതയ്ക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് പ്രതിയായ സവാദ് ഇരുന്നത്.
ബസ് എടുത്തതോടെ ഇയാൾ നന്ദിതയോട് മോശമായി പെരുമാറാൻ തുടങ്ങി. ആദ്യം കാര്യമാക്കിയില്ല, പിന്നീട് ഇയാൾ നഗ്നത പ്രദർശനം നടത്താൻ ഒരുങ്ങിയതോടെ നന്ദിത ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് സീറ്റിൽ നിന്നും എഴുന്നേറ്റ ഇയാൾ അത്താണിയിൽ സിഗ്നലിൽ വണ്ടി നിർത്തിയപ്പോൾ ഇറങ്ങി ഓടിയെങ്കിലും നാട്ടുകാരുടെ ഇടപെടലിലൂടെ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.