

പ്രതികൾ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ആറു പ്രതികളെയും തൃശൂർ വിയ്യൂർ ജയിലിലേക്ക് അയയ്ക്കും. ആർക്കെങ്കിലും ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേക അപേക്ഷ നൽകണം. നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി. വിജീഷ് തന്നെ തലശേരി ജയിലിലേക്ക് അയയ്ക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവിന്‍റെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് സുരക്ഷിതമായി വയ്ക്കണം. അതിജീവിതയുടെ വിവാഹനിശ്ചയ മോതിരം തിരികെ നൽകണം. തൊണ്ടിമുതലിന്‍റെ ഭാഗമായുള്ള മോതിരമാണിത്. മോതിരം കാണത്തക്ക വിധത്തിലാണ് പ്രതികൾ കൂട്ടബലാത്സംഗം നടന്ന ദിവസത്തിൽ അതിജീവിതയുടെ വിഡിയോ ചിത്രീകരിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(ബി) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുണ്ട്. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികൾ വിചാരണ കാലയളവിലും ജയില്‍വാസം അനുഭവിച്ചിരുന്നു.
ശിക്ഷ സംബന്ധിച്ച് വെള്ളിയാഴ്ച രാവിലെ പ്രതികൾക്ക് പറയാനുളളത് കോടതി ആദ്യം കേൾട്ടിരുന്നു. തുടർന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ശിക്ഷ സംബന്ധിച്ച് വാദം നടത്തി. അതിനു ശേഷമാണ് ശിക്ഷാ പ്രഖ്യാപനം നടന്നത്. കേസിലെ ഗൂഢാലോചനയിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് അടക്കം ഏഴു മുതൽ 10 വരെ പ്രതികളെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.