

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരേ ഗുരുതര ആരോപണങ്ങളുയർത്തി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച ഐജി ലക്ഷ്മണിനു 10,000 രൂപ പിഴയിട്ടു. കോടതിയിൽ ഹർജി സമർപ്പിച്ച ശേഷം തന്‍റെ അനുവാദമില്ലാതെ അഭിഭാഷകനാണു വിവാദ പരാമർശങ്ങൾ കൂട്ടിച്ചേർത്തതെന്നു ലക്ഷ്മൺ അപേക്ഷ നൽകിയിരുന്നു.
ഇതിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അഭിഭാഷനെ പഴിചാരി ഹര്‍ജിക്കാരന് രക്ഷപ്പെടാനാവില്ലെന്ന് കോടതി നിലപാടെടുത്തു. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിനു തുല്യമാണെന്നും കോടതി പറഞ്ഞു. അഭിഭാഷകനെതിരേ ആരോപണം ഉന്നയിച്ച പരാതിക്കാരൻ, ബാർ കൗണ്‍സിലിൽ പരാതി നൽകിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് 10,000 രൂപ പിഴയിട്ടത്. ഒരു മാസത്തിനകം പിഴയടയ്ക്കാനാണ് കോടതി നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസിൽ, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ.ജി. ലക്ഷ്മൺ ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കം പോലും തീർപ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ടായിരുന്നു.
എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണം തന്‍റെ അറിവോടെ അല്ലെന്നും താന്‍ ചികിത്സയിലായിരുന്ന സമയത്ത് അഭിഭാഷകൻ സ്വന്തം നിലയ്ക്ക് കൂട്ടിച്ചേർത്തതാണെന്നുമായിരുന്നു ലക്ഷ്മണ്‍ പിന്നീട് പറഞ്ഞത്. ഈ അഭിഭാഷകനെ മാറ്റി പുതിയ അഭിഭാഷകൻ മുഖേനയാണ് ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്.