സമഗ്ര ശിക്ഷാ കേരള: ജില്ലാ കോഓർഡിനേറ്റർ പദവിയിൽ തുടരുന്നത് ഉത്തരവ് ലംഘിച്ച്

ബിനോയ് കെ. ജോസഫിനെതിരേ 2017ൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിദ്യാർഥികളോട് നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്
Allegation against Samagra Shiksha Kerala Ernakulam district coordinator

സമഗ്ര ശിക്ഷാ കേരള: ജില്ലാ കോഓർഡിനേറ്റർ പദവിയിൽ തുടരുന്നത് ഉത്തരവ് ലംഘിച്ച്

Updated on

സ്വന്തം ലേഖിക

കൊച്ചി: സമഗ്ര ശിക്ഷാ കേരള പദ്ധതിയുടെ എറണാകുളം ജില്ലാ പ്രോജക്റ്റ് കോഓർഡിനേറ്റർ ബിനോയ് കെ. ജോസഫ് ഉത്തരവ് ലംഘിച്ച് പദവിയിൽ തുടരുന്നതായി ആരോപണം. എറണാകുളം കോഓർഡിനേറ്ററായി തുടരുന്ന ബിനോയുടെ ഡെപ്യൂട്ടേഷൻ കാലാവധി 2025 മാർച്ചിൽ അവസാനിച്ചു. എന്നാൽ, ഇതു സംബന്ധിച്ച ഉത്തരവ് പൂഴ്ത്തി ഇപ്പോഴും അതേ പദവിയിൽ തന്നെ തുടരുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.

പെരുമ്പാവൂർ തണ്ടേക്കാട് ജമാ അത്ത് സ്കൂളിൽ അധ്യാപകനായിരിക്കെ ബിനോയ് കെ. ജോസഫിനെതിരേ 2017ൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിദ്യാർഥികളോട് നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതെത്തുടർന്ന് സ്കൂൾ മാനെജ്മെന്‍റ് ഇയാളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോടതി വിധിയുടെ ബലത്തിൽ സ്കൂളിൽ പ്രവേശിക്കാനെത്തിയ ബിനോയെ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബിനോയ് സമഗ്ര ശിക്ഷാ കേരള എറണാകുളം കോഓർഡിനേറ്ററായി ഡപ്യൂട്ടേഷൻ ലഭിച്ചത്.

അധികാരത്തിലിരുന്ന കാലയളവിൽ ഇയാൾ സഹ പ്രവർത്തകർക്ക് അനാവശ്യ ജോലി സമ്മർദം നൽകിയിരുന്നതായും പരാതിയുണ്ടായിരുന്നു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടും പരാതികൾ നിലനിൽക്കുന്നു. ഇതു സംബന്ധിച്ച പരാതിയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതു കൂടാതെ സാമ്പത്തിക ഇടപാടുകളിലും ആരോപണങ്ങൾ ഉയരുന്നുണ്ട്. നിയമപ്രകാരം ഡെപ്യൂട്ടേഷൻ കാലാവധി നീട്ടി കിട്ടാവുന്നതാണ്. എന്നാൽ, വിവിധ പരാതികൾ നിലവിലുള്ളതിനാൽ കാലാവധി നീട്ടി കിട്ടിയില്ല.

ഇനി നിയമപ്രകാരം സ്കൂളിൽ തിരികെ പ്രവേശിച്ചതിനു ശേഷം ആവശ്യമെങ്കിൽ സ്പെഷ്യൽ ഡെപ്യൂട്ടേഷനിൽ വീണ്ടും പദവിയിൽ പ്രവേശിക്കാം. എന്നാൽ, ഉത്തരവ് പുറത്തു വന്നിട്ടും ഉന്നത ബന്ധങ്ങളുടെ സഹായത്തോടെ ഇയാൾ പദവിയിൽ തന്നെ തുടരുകയാണ്. തിരികെ സ്കൂളിൽ പ്രവേശിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ഭയവും ഉയരുന്നുണ്ട്.

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വിദ്യാർഥികളുടെ പഠന ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് സമഗ്ര ശിക്ഷാ കേരള പദ്ധതി നടപ്പിലാക്കി വരുന്നത്. കൂടാതെ, സ്കൂള്‍ വിദ്യാഭ്യാസത്തിലെ സാമൂഹികവും ലിംഗപരവുമായ വിടവുകള്‍ നികത്തല്‍; സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ എല്ലാ തലങ്ങളിലും തുല്യതയും ഉള്‍പ്പെടുത്തലും ഉറപ്പാക്കലും ലക്ഷ്യങ്ങളിൽപ്പെടുന്നു. എന്നാൽ, വിവിധ സ്കൂളുകളിൽ വിദ്യാർഥികളോട് മോശമായി പെരുമാറിയവരാണ് പദ്ധതിയുടെ ഭാഗമായി വരുന്നതെന്നും ആരോപണമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com