
തിരുവനന്തപുരം: തൃശൂരിൽ വോട്ട് മാറ്റി ചേർത്തുവെന്ന കോൺഗ്രസ് നേതാവിന്‍റെ പരാതിയിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരേ അന്വേഷണം. കെപിസിസി രാഷ്ട്രീയകാര‍്യ സമിതി അംഗം ടി.എൻ. പ്രതാപന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം.
കോൺഗ്രസ് നേതാക്കളുടെ പരാതി ഫയലിൽ സ്വീകരിച്ചതായി തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. തൃശൂർ എസിപിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. വിഷയത്തിൽ നിയമോപദേശം അടക്കമുള്ള കാര‍്യങ്ങൾ തേടുമെന്ന് കമ്മിഷണർ വ‍്യക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ടി.എൻ. പ്രതാപൻ പൊലീസിനെ സമീപിച്ചത്.
വ‍്യാജ സത‍്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ചാണ് തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായിരുന്ന സുരേഷ് ഗോപി തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തതെന്നും പരാതിയിൽ പറയുന്നു.