

രമേശ് ചെന്നിത്തല |പുറത്തുവിട്ട കത്ത്
തിരുവനന്തപുരം: ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരേ ഗുരുതര വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച കത്തും രമേശ് ചെന്നിത്തല പുറത്തുവിട്ടു.
എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രി അറിയാതെ ഇങ്ങനെയൊരു കാര്യം നടക്കില്ല. ഓഫീസിൽ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട സാംബശിവ റാവു ആണ് ഡാറ്റ എടുക്കാൻ സ്പാര്‍ക്കിന് കത്തയച്ചതെന്നും ചെന്നിത്തല പറയുന്നു.
എല്ലാ വകുപ്പുകളിലേയും ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. കെ സ്മാര്‍ട്ട് വഴി എക്സൽ ഷീറ്റുകള്‍ ആക്കി നൽകാൻ ആവശ്യപ്പെട്ടു. പിആര്‍ഡി സ്പെഷ്യൽ സെക്രട്ടറിക്ക് വിവരങ്ങള്‍ കൈമാറാനായിരുന്നു നിര്‍ദേശം. മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെ വ്യക്തി വിവരങ്ങൾ ശേഖരിച്ചു. ഏറ്റവും വലിയ ഡാറ്റ ചോർത്തലാണ് നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഡാറ്റ ചോര്‍ത്തൽ. സുപ്രീം കോടതി വിധിയുടെ ലംഘനമാണിത്. 2026 ഫെബ്രുവരി 12 നു മുമ്പ് വിവരങ്ങൾ കൈമാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഉദ്യോഗസ്ഥരുടെ പേര്, ഫോണ്‍ നമ്പര്‍, ജോലി അടക്കമുള്ള എല്ലാ വ്യക്തി വിവരങ്ങൾ അടക്കം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിനു വേണ്ടി ഇത്രയും ഡാറ്റകൾ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ജീവനക്കാരുടെ ശമ്പളവും അവധിയുമടക്കമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്നതാണ് സ്പാര്‍ക്ക് സോഫ്റ്റ്‌വെയറാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.