
തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിലെത്തിയ മധു മുല്ലശേരിക്കെതിരേ ജാമ‍്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സിപിഎം നൽകിയ പരാതിയിൽ മംഗലപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. സിപിഎം ഏരിയാ സമ്മേളനത്തിന്‍റെ ഫണ്ട് തട്ടിയെടുത്തെന്ന് ആരോപിച്ച്, തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ ഒന്നിനായിരുന്നു ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഏരിയാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. തുടർന്ന് ബിജെപിയിൽ ചേർന്ന മധു മുല്ലശേരിക്കെതിരേ സിപിഎം പൊലീസിൽ പരാതി നൽകിയിരുന്നു.
സമ്മേളനത്തിന്‍റെ നടത്തിപ്പിനായി 129 ബ്രാഞ്ചുകളിൽ നിന്ന് 2500 രൂപ വീതം പിരിച്ച് മൂന്നേകാൽ ലക്ഷം രൂപ മധുവിന് നൽകിയിരുന്നു. കൂടാതെ പല വ‍്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയതായി പരാതിയിൽ ആരോപിച്ചിരുന്നു. പോത്തൻകോട് നടന്ന സമ്മേളനത്തിന് മൈക്ക് സെറ്റ്, പന്തൽ, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നൽകേണ്ട പണം നൽകിയില്ലെന്ന് കരാറുകാർ പരാതിപ്പെട്ടതോടെ ഏരിയാ സെക്രട്ടറി ജലീൽ ആറ്റിങ്ങൾ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. കൂടാതെ മംഗലപുരം ഏരിയാ കമ്മിറ്റിയിലെ 10 ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതികളിലൊന്നും പൊലീസ് കേസെടുത്തിരുന്നില്ല.