
ആലുവ: മഹാശിവരാത്രി ആഘോഷങ്ങൾക്കായി ആലുവ മണപ്പുറം ഒരുങ്ങി. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷമുള്ള ശിവരാത്രി ആഘോഷങ്ങൾക്കായി ഭക്തജനങ്ങൾ എത്തിത്തുടങ്ങി. ഇന്നു രാത്രി വൈകി ആരംഭിക്കുന്ന ബലിതർപ്പണം നാളെ ഉച്ചവരെ നീളും. ഒരേ സമയം രണ്ടായിരത്തോളം പേർക്ക് ബലിതർപ്പണം നടത്തുന്നതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 116 ബലിത്തറകളാണ് ഇതിനായി സജ്ജമായിരിക്കുന്നത്. മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണു ചടങ്ങുകൾ നടക്കുക.
ഇന്നു വൈകിട്ട് നാലു മുതൽ നാളെ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്സിന്‍റെ രണ്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തുണ്ടാകും. പ്രധാന എട്ട് പോയിന്റുകളില്‍ ആംബുലന്‍സ് സേവനമുണ്ടാകും. മെഡിക്കല്‍ ടീമും സ്ഥലത്തുണ്ടാകും.
ദീര്‍ഘദൂര സര്‍വീസ് ഉള്‍പ്പടെ കെ.എസ്.ആര്‍.ടി.സി 210 അധിക സര്‍വീസുകള്‍ നടത്തും. കൊച്ചി മെട്രൊയും അധിക സർവീസുകൾ നടത്തും. തീവണ്ടികൾക്ക് പ്രത്യേക സ്റ്റോപ്പുകളും ആലുവയിൽ അനുവദിച്ചിട്ടുണ്ട്. ടാക്സി വാഹനങ്ങള്‍ അമിത കൂലി ഈടാക്കുന്നത് തടയുന്നതിനായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തും. 24 മണിക്കൂറും വൈദ്യുത വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങളുടെ വില വിവരപ്പട്ടിക പരിശോധിക്കാന്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും രംഗത്തിറങ്ങും.