
മൂന്ന് വയസുകാരിയുടെ കൊലപാതകം: അമ്മ സന്ധ്യയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു
file image
കൊച്ചി: എറണാകുളം മൂഴിക്കുളത്ത് 3 വയസുള്ള കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്ന അമ്മയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിൽ. തിങ്കളാഴ്ച (May 19) വൈകുന്നേരം ഭര്‍തൃ ഗൃഹത്തില്‍ നിന്ന് കുഞ്ഞുമായി പോയ സന്ധ്യ സ്വന്തം വീടിനടുത്ത് വച്ചാണ് കുഞ്ഞിനെ പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്. പിന്നീട് ഫയർഫോഴ്സും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിൽ ചൊവ്വാഴ്ച പുലര്‍ച്ചെ 2.15 ഓടെയാണ് കുഞ്ഞിന്‍റെ മൃതശരീരം കണ്ടെടുത്തത്.
അമ്മ സന്ധ്യ തിങ്കളാഴ്ച 3.30ഓടെ കല്യാണിയെ അങ്കണവാടിയിൽ നിന്ന് വിളിച്ച് 35ലേറെ കിലോമീറ്റർ ദൂരത്തുള്ള തന്‍റെ നാട്ടിലേക്ക് ബസിൽ കൂട്ടിക്കൊണ്ടു വന്ന് മൂഴിക്കുളത്ത് ചാലക്കുടിപ്പുഴയിലേക്ക് പാലത്തിൽ നിന്നു വലിച്ചെറിയുകയായിരുന്നു. തുടർന്ന് അവർ ഓട്ടൊയിൽ കയറി ഒന്നര കിലോമീറ്റർ അപ്പുറമുള്ള വീട്ടിലേക്കു പോവുകയും ചെയ്തു. സന്ധ്യ കുട്ടിയുമായി പാലത്തിലേക്കു പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നു ലഭിച്ചിരുന്നു. തുടർന്നു പൊലീസും ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സും സ്കൂബാ ടീം അംഗങ്ങളും നടന്ന വിപുലമായ തെരച്ചിലിൽ തിങ്കളാഴ്ച പുലര്‍ച്ചെ 2.20 ഓടെ മൂഴിക്കുളം പാലത്തിന്‍റെ മൂന്നാമത്തെ തൂണിന്‍റെ പരിസരത്ത് നിന്നു കല്യാണിയുടെ മൃതദേഹം കണ്ടെത്തി.
കുഞ്ഞിനെ പാലത്തിന്‍റെ മാധ്യത്തിൽ നിന്നു പുഴയിലെറിഞ്ഞുവെന്ന് സമ്മതിച്ചു എന്നാണ് ചെങ്ങമനാട് പൊലീസ് വ്യക്തമാക്കുന്നത്. സന്ധ്യയുടെ മാനസിക നിലയും ഭർതൃവിട്ടിലെ പ്രശ്നങ്ങളുമൊക്കെ പൊലീസ് പരിശോധിക്കുന്നു. സന്ധ്യയുടെ വീട്ടുകാരും ഭർത്താവ് സുഭാഷും പറയുന്നത് അവർക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ്. എന്നാൽ ബന്ധുക്കളും അയൽക്കാരും പറയുന്നത് അവർ അമിത ദേഷ്യക്കാരിയായിരുന്നു എന്നാണ്. സന്ധ്യയുടെ പെരുമാറ്റ വൈകല്യത്തിന് മാനസികാരോഗ്യ പരിശോധന നടത്തിയിരുന്നു എന്ന് അമ്മ അല്ലി മാധ്യമങ്ങളോടു പറഞ്ഞു. സുഭാഷ് സന്ധ്യയെ മർദിച്ചിരുന്നെന്നും അവർ ആരോപിച്ചു.
ആലുവയിൽ വച്ച് കുഞ്ഞിനെ നഷ്ടപ്പെട്ടെന്നും അതല്ല, ബസിൽ വച്ച് നഷ്ടപ്പെട്ടെന്നും തന്‍റെ കൈയിൽ നിന്നു പോയെന്നും പരസ്പര വിരുദ്ധമായ മറുപടിയാണ് വീട്ടുകാരോട് സന്ധ്യ പറഞ്ഞത്. തുടർന്നാണ് എറണാകുളം പുത്തൻകുരിശ് പൊലീസ് അന്വേഷണം ആരംഭിക്കുകയും സന്ധ്യയെ ചെങ്ങമനാട് പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തത്. കുറ്റം സമ്മതിച്ച സന്ധ്യയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.