

കൊല്ലപ്പെട്ട അമ്പിളിയും, പ്രതി രാജേഷും
ആലപ്പുഴ: ചേർത്തല അമ്പിളി കൊലക്കേസിലെ പ്രതി രാജേഷ് കുമാറിന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്.ഭാരതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. കുടുംബവഴക്കിനെ തുടർന്ന് പള്ളിപ്പുറം തിരുനെല്ലൂർ സർവീസ് സഹകരണബാങ്കിലെ കളക്ഷൻ ഏജന്‍റായിരുന്ന അമ്പിളിയെ(43) ഭർത്താവ് രാജേഷ്കുമാർ റോഡിൽവെച്ച് പട്ടാപ്പകൽ വെട്ടിക്കൊന്നത്. പ്രതി രാജേഷ്കുമാർ ജലഗതാഗതവകുപ്പ് ജീവനക്കാരനാണ്.
2024 മെയ് 18ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. സ്കൂളിൽ അമ്പിളി കളക്ഷൻ എടുത്തുപോകുമ്പോൾ ചേർത്തല-അരുക്കുറ്റി റോഡിൽ പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപമായിരുന്നു അക്രമം നടന്നത്. ബൈക്കിൽ പിന്തുടർന്ന് എത്തിയായിരുന്നു ആക്രമണം.
രക്തം വാർന്നുകിടന്ന ഇവരെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിന് ശേഷം അമ്പിളിയുടെ കൈവശം ഉണ്ടായിരുന്ന കളക്ഷൻ ബാഗ് തട്ടിയെടുത്ത് കടന്ന രാജേഷിനെ ചേർത്തല പൊലീസ് പിന്തുടർന്ന് പിടികൂടിയിരുന്നു.വിചാരണ കോടതിയിലും, ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രതി ജാമ്യ ഹർജി സമർപ്പിച്ചെങ്കിലും കോടതികൾ ഹർജി തള്ളുകയാണ് ചെയ്തത്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയിൽ പ്രോസിക്യൂഷൻ ശാസ്ത്രീയ തെളിവുകളും ദൃക്സാക്ഷികളെയും ഹാജരാക്കി. അഡീഷണൽ ഗവൺമെന്‍റ് പ്ലീഡർ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.