
അമീബിക് മസ്തിഷ്ക ജ്വരം: താമരശേരി പഞ്ചായത്തിൽ ജാഗ്രതാ നിർദേശം
symbolic image
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സാഹചര്യത്തിൽ താമരശേരി പഞ്ചായത്തിൽ മുന്നറിയിപ്പ്. പഞ്ചായത്തിന്‍റെ പരിധിയിലെ കുളങ്ങൾ, വെള്ളക്കെട്ടുകൾ, തോടുകൾ, പുഴകൾ തുടങ്ങിയ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം ഏർപ്പെടുത്തി.
രോഗത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിന് ഈ മേഖലകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. കുട്ടിയുടെ വീട്ടിലേക്ക് വെള്ളമെത്തിച്ച കുടിവെള്ള പദ്ധതിയുടെ സാംപിളുകളും കുട്ടി നിന്തൽ പഠിച്ചിരുന്ന വീടിന് സമീപമുള്ള കുളത്തിലേയും സാംപിളുകളും ശേഖരിച്ചു.
അതേസമയം കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ 4 പേർ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
ഓഗസ്റ്റ് 13നാണ് കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയ (9)ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്. താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയോടെ കുട്ടിയുടെ ആരോഗ്യനില മോശമായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിൽ എത്തുമ്പോഴെക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ കുട്ടിയുടെ മരണകാരണം വ്യക്തമല്ലായിരുന്നു. പിന്നാലെ പോസ്റ്റ്മോർട്ടം പരിശോധനയിൽ രോഗം സ്ഥിരീകരിച്ച് സാംപിളുകൾ വിദഗ്‌ധ പരിശോധന നടത്തിയതോടെയാണ് ഇതിലാണ് കുട്ടിക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരമുണ്ടെന്നത് വ്യക്തമാകുന്നത്.