അമീബിക് മസ്തിഷ്ക ജ്വരം; വണ്ടൂർ സ്വദേശി മരിച്ചു

നിലവിൽ 10 പേരാണ് അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിൽ തുടരുന്നത്
amoebic encephalitis woman dies

അമീബിക് മസ്തിഷ്ക ജ്വരം; വണ്ടൂർ സ്വദേശി മരിച്ചു

freepik

Updated on

കോഴിക്കോട്: അമീബീക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വണ്ടൂർ സ്വദേശി ശോഭനയാണ് മരിച്ചത്. 56 വയസ്സായിരുന്നു. നാലാം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം മൂലം മരിക്കുന്നവരുടെ എണ്ണം 5 ആയി.

നിലവിൽ 10 പേരാണ് അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിൽ തുടരുന്നത്. ഇതിൽ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്‌.

ആഗോളതലത്തിൽ 97 ശതമാനം മരണനിരക്കുള്ള രോഗം എന്ന നിലയിൽ അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രത്യേക ജാഗ്രതയോടെയാണു ലോകം കാണാറുള്ളത്. കേരളത്തിൽ ഈ രോഗത്തെ നേരിടുന്നതിനു മാതൃകാപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. അതുവഴി മരണനിരക്കു ഗണ്യമായി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അപ്പോഴും ഈ രോഗത്തിനെതിരായ ജാഗ്രത ഒട്ടും കുറയരുത് എന്നാണ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവർ നിർദേശിക്കുന്നത്. ലോകത്ത് ‌അപൂർവമായി മാത്രം കാണപ്പെടുന്നതാണ് ഈ രോഗം. എന്നാൽ, കേരളത്തിൽ കൂടുതലായി ഇപ്പോൾ കാണപ്പെടുന്നു എന്നതാണ് ഇതിനെതിരേ അതീവ ജാഗ്രത ആവശ്യമാക്കുന്നത്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു പകരുമെന്ന ഭീതിയും ആവശ്യമില്ല. പക്ഷേ, കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുമ്പോൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നതിനു സാധ്യതയുണ്ട്. ‌മലിന ജലത്തിൽ നിന്ന് മൂക്കിലൂടെ അമീബ ശരീരത്തിലേക്കു പ്രവേശിക്കുന്നത് ഒഴിവാക്കാൻ രോഗസാധ്യതയെക്കുറിച്ചു ബോധ്യമുണ്ടാവുന്നത് ഉപകരിക്കും. രോഗ‌ബാധയുണ്ടായി ഒമ്പതു ദിവസങ്ങൾക്കു ശേഷമാണു രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയത്രേ. കടുത്ത തലവേദന, പനി, ഓക്കാനം. കഴുത്തു വേദന, ഭക്ഷണം കഴിക്കാനുള്ള താത്പര്യക്കുറവ്, വെളിച്ചത്തിലേക്കു നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ രോഗലക്ഷണങ്ങളാണ്.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കുക, വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക, മൂക്കിലേക്കു വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യാതിരിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ആരോഗ്യ വകുപ്പു നിർദേശിക്കുന്നുണ്ട്. അടുത്തകാലത്തായി കേരളത്തിൽ രോഗബാധിതരായ പലരെയും രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത് അത്രയും ആശ്വാസകരമാണ്. പുതിയ മരുന്നുകളും ചികിത്സാരീതികളും പരീക്ഷിക്കാൻ തുടങ്ങിയതു ഗുണം കണ്ടിട്ടുണ്ട്. തുടക്കത്തിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തി ചികിത്സ നൽകാൻ കഴിയുമ്പോഴാണു സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുന്നത്. അതിനാൽ ചികിത്സ വൈകാതെ നോക്കേണ്ടത് അനിവാര്യമാണ്. ഇതു സംബന്ധിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്താൻ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സർക്കാരിനും കഴിയണം. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച മാര്‍ഗരേഖ സംസ്ഥാനം പുറത്തിറക്കുകയുണ്ടായി. രാജ്യത്ത് ആദ്യമായി ഈ മാർഗരേഖ പുറത്തിറക്കിയതു കേരളമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com