

ബംഗളൂരു: രാമനഗരിയിലെ നഴ്സിങ് കോളെജിൽ മലയാളി വിദ‍്യാർഥിനി അനാമിക ആത്മഹത‍്യ ചെയ്ത സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. ഹരോഹള്ളി പൊലീസിലാണ് പരാതി നൽകിയത്. അധ‍്യാപകരിൽ നിന്നുമുണ്ടായ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തുമെന്ന് അധ‍്യാപകർ ഭീഷണിപ്പെടുത്തിയെന്നും കുടുബം പരാതിയിൽ ചൂണ്ടിക്കാട്ടി. അധ‍്യാപകരുടെ മാനസിക പീഡനത്തെ പറ്റി അനാമിക കുടുംബത്തോട് സൂചിപ്പിച്ചിരുന്നു. അനാമികയുടെ കൂടെ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ‍്യാർഥിനി അധ‍്യാപകരുടെ മാനസിക പീഡനം താങ്ങാനാവാതെ പഠനം നിർത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ ദയാനന്ദ സാഗർ കോളെജ് ഹോസ്റ്റലിൽ ബിഎസ്‌സി നഴ്സിങ് വിദ‍്യാർഥിനി അനാമികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് ശേഷം പൊലീസ് സമീപത്തെ സ്വകാര‍്യ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ ശ്രമം നടത്തിയെങ്കിലും ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. അനാമികയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹപാഠികളും രംഗത്തെത്തിയിരുന്നു.
അനാമിക എഴുതിയ ആത്മഹത‍്യാ കുറിപ്പുകളിൽ ഒന്ന് കാണാനില്ലെന്നായിരുന്നു സഹപാഠികളടെ ആരോപണം. അനാമികയുടെ ആത്മഹത‍്യയെ തുടർന്ന് പ്രിൻസിപ്പൽ സന്താനത്തെയും അസിസ്റ്റന്‍റ് പ്രൊഫസർ സുജിതയെയും സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരുടെയും മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ ഉയർന്ന സാഹചര‍്യത്തിലായിരുന്നു നടപടി. എന്നാൽ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം കാര‍്യമില്ലെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും ആവശ‍്യം.