
മൂവാറ്റുപുഴ: പകുതി വില സ്കൂട്ടർ തട്ടിപ്പിൽ നിന്ന് കിട്ടിയ പണം ചിലവഴിച്ച് തീർന്നുവെന്ന് മുഖ‍്യപ്രതി അനന്തു കൃഷ്ണന്‍റെ മൊഴി. അക്കൗണ്ടുകളിൽ ഇനി ബാക്കിയുള്ളത് പത്ത് ലക്ഷം രൂപ മാത്രമാണെന്നും വാഗ്ദാനം ചെയ്ത ഉപകരണങ്ങളും മറ്റും വാങ്ങാനും പലർക്ക് കൊടുക്കാനുമായി പണം ചെലവാക്കിയെന്നാണ് അനന്തു കൃഷ്ണൻ പൊലീസിന് നൽകിയ മൊഴി.
പകുതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന ആശയം എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ. ആനന്ദകുമാറിന്‍റെതാണെന്നും അനന്തു മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ ആനന്ദ് കുമാറിനെ വൈകാതെ ചോദ‍്യം ചെയ്യും. പ്രതിമാസം അനന്തു കൃഷ്ണന്‍റെ സംഘടനയിൽ നിന്ന് ആനന്ദ കുമാർ പ്രതിഫലം വാങ്ങിയതിന്‍റെ രേഖകൾ ലഭിച്ച സാഹചര‍്യത്തിലാണ് ആനന്ദകുമാറിനെ ചോദ‍്യം ചെയ്യാൻ വിളിപ്പിക്കുന്നത്. അതേസമയം അനന്തു കൃഷ്ണനെ കസ്റ്റഡി കാലാവധി കഴിയുന്നതോടെ തിങ്കളാഴ്ച മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.