തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ.
ദൈവമില്ലെന്നു പറഞ്ഞവർ ഭഗവദ് ഗീതയെക്കുറിച്ച് ക്ലാസെടുക്കുന്നു: അണ്ണാമലൈ
പത്തനംതിട്ട: ദൈവമില്ലെന്നു പറഞ്ഞ പിണറായി വിജയൻ ഇപ്പോൾ ഭഗവദ് ഗീതയെക്കുറിച്ചു ക്ലാസെടുക്കുകയാണെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ശബരിമല സംരക്ഷണ സംഗമം പന്തളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യവേ പിണറായി വിജയൻ ഭഗവദ് ഗീത ഉദ്ധരിച്ചതിനെക്കുറിച്ചാണ് പരാമർശം.
ഗണപതി മിത്താണെന്നു പറഞ്ഞവരും ഇപ്പോൾ ക്ലാസെടുക്കുകയാണെന്ന് അണ്ണാമലൈ പറഞ്ഞു. സനാതന ധർമത്തെ തർക്കാൻ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ടാണ് കേരളത്തിൽ പിണറായി ആഗോള അയ്യപ്പ സംഗമം നടത്തിയത്. രണ്ടു പേരും അതിനു യോഗ്യതയില്ലാത്തവരാണെന്നും അണ്ണാമലൈ പറഞ്ഞു.
എങ്ങനെയുള്ളവർ നരകത്തിൽ പോകും എന്ന് ഭഗവത് ഗീതയിൽ പറയുന്നുണ്ട്. അതിന് യോഗ്യത ഉള്ള ആളാണ് പിണറായി വിജയൻ. ഗീതയിലെ ആ ഭാഗം കൂടി അദ്ദേഹം പഠിക്കണം. 2018 ൽ അത്തരം പ്രവർത്തി ചെയ്തു. ഭക്തർ എങ്ങനെയാകണമെന്നതിനെക്കുറിച്ച് ഭഗവദ് ഗീത ഉദ്ധരിച്ച് പിണറായി വിജയന്‍ തങ്ങള്‍ക്ക് ക്ലാസെടുത്ത് തരേണ്ടെന്നും അണ്ണാമലൈ. അയ്യപ്പനോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തണം. 2018ല്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തിയവര്‍ക്ക് എങ്ങനെ അയ്യപ്പസംഗമം നടത്താനാകുമെന്നും അദ്ദേഹം ചോദിച്ചു.
ആഗോള അയ്യപ്പ സംഗമത്തിന് ബദലായാണ് പന്തളത്ത് സംഘപരിവാര്‍ ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിച്ചത്. സനാതന ധര്‍മം വേരോടെ അറുക്കണമെന്നു പറഞ്ഞ സ്റ്റാലിനെയാണ് അയ്യപ്പസംഗമത്തിനു ക്ഷണിച്ചത്. സ്റ്റാലിനും പിണറായിയും വോട്ടിനായി നാസ്തിക നാടകം കളിക്കുന്നു. രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ കേരള അയ്യപ്പസംഗമം നടത്തിയത്. നിയമസഭാ സ്പീക്കര്‍ ഷംസീറിന് ഗണപതി കേവലം മിത്ത് മാത്രമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അണ്ണാമലൈ ആഞ്ഞടിച്ചു.
രാവിലെ, വികസനം, വിശ്വാസം, സുരക്ഷ എന്നീ വിഷയങ്ങളില്‍ സെമിനാറുകളോടെ ആയിരുന്നു പരിപാടിയുടെ തുടക്കം. സംഘപരിവാര്‍ നേതാക്കള്‍ സെമിനാറുകളില്‍ പങ്കെടുത്തു. ശബരിമല തന്ത്രിയും മകനും ചേര്‍ന്നാണ് സംഗമത്തിന് ദീപം തെളിയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും, തേജസ്വി സൂര്യ ഉള്‍പ്പെടെയുള്ള ബിജെപി ദേശീയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. വീരമണിയുടെ പ്രസിദ്ധമായ ഗാനം മകന്‍ വീരമണി കണ്ണന്‍ ആലപിച്ചു. വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമായി. എന്നാൽ, പന്തളം രാജകുടുംബം ഈ പരിപാടിയിൽ നേരിട്ട് പങ്കെടുത്തില്ല.