

കോഴിക്കോട്: ടിടിഇക്കു നേരെ വീണ്ടും ട്രെയിനിൽ ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രകാരനാണ് ടിടിഇയെ ആക്രമിച്ചത്. ഞായറാഴ്ച പുലർച്ചെ 3.30 നു ട്രെയിന്‍ വടകര പിന്നിട്ടപ്പോഴായിരുന്നു സംഭവം. പ്രതി ബിജുകുമാറാണ് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്.
ടിക്കറ്റ് ഇല്ലാത യാത്ര ചെയ്തത് ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന അക്രമി കത്തി വീശിയതായും ആർപിഎഫ് സംഘം പറയുന്നു. പരിക്കേറ്റ ടിടിഇ ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
ശനിയാഴ്ചയും സമാനമായ രീതിയിൽ വനിത ടിടിഇക്കു നേരെ ആക്രമണം നടന്നിരുന്നു. മംഗലാപുരം- ചെന്നൈ എക്സ്പ്രസിലായിരുന്നു സംഭവം. പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. റിസർവ്വ് ടിക്കറ്റ് എടുത്ത യാത്രക്കാർ എത്തിയപ്പോൾ ടിടിഇ മാറാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
പിന്നീട് വണ്ടി കൊയിലാണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ കോച്ചിൽ നിന്നും ഇറങ്ങുന്നതിനിടെ ഇയാൾ വീണ്ടും മുഖത്തടിച്ചെന്ന് ടിടിഇ പറയുന്നു. ശേഷം ഇയാൾ കംപാർട്ടുമെന്‍റ് മാറിക്കയറുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രകാർ പിടികൂടി കോഴിക്കോട് ആർപിഎഫിന് ഏൽപ്പിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ യുവതി കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സ തേടി.