കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുൽ പി. ഗോപാലിന്‍റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാർത്തികയ്ക്കും മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവര്‍ക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാൽ സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയയ്ക്കാനും കോടതി നിർദേശിച്ചു.
കേസില്‍ പ്രതി രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശരത്‍ലാലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഈ മാസം 31 ലേക്ക് മാറ്റി. പൊലീസ് റിപ്പോർട്ടിനായാണ് ഹർജി മാറ്റിയത്. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, വിദേശത്തുള്ള രാഹുലിനെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനാണ് നീക്കം.