

ആന്‍റോ ആന്‍റണി, കെ.പി. ഉദയഭാനു
പത്തനംതിട്ട: നെടുംപറമ്പിൽ ഫിനാൻസ് കമ്പനിയിൽ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനുവിന്‍റെ ആരോപണത്തിന് മറുപടി നൽകി ആന്‍റോ ആന്‍റണി എംപി. തനിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് പരസ‍്യമായി മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നുമാണ് ആന്‍റോ ആന്‍റണി പറയുന്നത്.
ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ‍്യപ്പെട്ട് എംപി വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും മാപ്പ് പറയേണ്ടത് ആന്‍റോ ആന്‍റണിയാണെന്നുമായിരുന്നു ഉദയഭാനുവിന്‍റെ പ്രതികരണം.
ശബരിമല സ്വർണക്കൊള്ളകേസിൽ പ്രതി ചേർക്കപ്പെട്ട തന്ത്രി കണ്ഠര് രാജീവര് രണ്ടരകോടി നിക്ഷേപിച്ചത് നെടുംപറമ്പിൽ ഫിനാൻസിൽ ആണെന്നും ബാങ്ക് പൊളിഞ്ഞപ്പോൾ ആന്‍റണി പണം പിൻവലിച്ചെന്നും വിഷയത്തിൽ എസ്ഐടി അന്വേഷണം വേണമെന്നുമായിരുന്നു ഉദയഭാനു ആരോപിച്ചത്. ഇതിനെതിരേയാണ് ആന്‍റോ ആന്‍റണി വക്കീൽ നോട്ടീസ് അയച്ചത്.