

ആന്‍റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു
കൽപ്പറ്റ: വീട്ടിൽ നിന്ന് വൻ മദ്യശേഖരം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ആന്‍റോയെ ശനിയാഴ്ച 24 മണിക്കൂർ കസ്റ്റഡിയിൽ വിട്ടത്.
കേസിൽ ആന്‍റോയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി നാല് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു എക്സൈസ് ആവശ്യപ്പെട്ടത്. എന്നാൽ 24 മണിക്കൂർ മാത്രമാണ് കോടതി അനുവദിച്ചത്.
അർജന്‍റീനൻ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ആന്‍റോയുടെ വയനാട്ടിലെ വീട്ടിൽ നിന്ന് വൻ മദ്യശേഖരം കണ്ടെത്തിയത്. 43 ലിറ്റർ വിദേശ മദ്യവും 22 ലിറ്റർ വൈനുമാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് എക്സൈസ് കേസ് രജിസ്റ്റർ ചെയ്യുകയും കൊച്ചിയിലെ കളമശേരിയിലുള്ള റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് നിന്ന് ആന്‍റോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് ബത്തേരി കോടതിയിൽ ഹാജരാക്കിയ ആന്‍റോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
അതേസമയം പിടിച്ചെടുത്ത മദ്യവുമായി ബന്ധമില്ലെന്നാണ് പ്രതിഭാഗം വീണ്ടും ഉന്നയിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് നടത്തിയതെന്നും മദ്യം പിടികൂടുമ്പോൾ ആന്‍റോ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു.