

ആന്‍റണി രാജു
കൊച്ചി: തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജു കുറ്റക്കാരനാണെന്ന് ഉറപ്പിക്കാനാവില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണ് ഉള്ളതെന്നും പ്രതി കുറ്റക്കാരനാണെന്ന് തീർത്തു പറയാനാവാത്ത അവസ്ഥയാണെന്നുമാണ് കോടതി വിലയിരുത്തൽ. തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് വാങ്ങിയപ്പോഴും തിരികെ ഏൽപ്പിച്ചപ്പോഴും ആന്‍റണി രാജുവാണ് ഒപ്പിട്ടിരിക്കുന്നതെന്നത് വസ്തുതയാണെങ്കിലും ആ വസ്ത്രത്തിൽ കൃത്രിമത്വം നടത്തിയത് അദ്ദേഹമാണെന്ന് എങ്ങനെ തെളിയിക്കാനാവുമെന്നാണ് കോടതിയുടെ ഉയർത്തുന്ന പ്രധാന ചോദ്യം.
കേസിൽ ഗൂഢാലോചന ഉണ്ടായിരുന്നെങ്കിൽ സീനിയർ അഭിഭാഷകനെയും പ്രതിയാക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ നിർണായകമായ പല കാര്യങ്ങളും അന്വേഷിച്ചില്ലെന്ന ആന്‍റണി രാജുവും വാദത്തിനിടെ ചൂണ്ടിക്കാട്ടി.