
സുനിൽ എബ്രഹാം
പത്തനംതിട്ട: ആശുപത്രിയിൽ നിന്ന് തുന്നിക്കെട്ടിയ മുറിവിൽ ഉറുമ്പിനെ കണ്ടെത്തിയതിൽ പരാതിയുമായി രോഗി. ഞായറാഴ്ച വൈകിട്ടാണ് റാന്നി സ്വദേശിയായ സുനിൽ എബ്രഹാം രക്തസമ്മർദം കുറഞ്ഞ് തലക്കറങ്ങി വീണ് നെറ്റിയിൽ പരുക്കേറ്റത്. തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിലെത്തി മുറിവിൽ അഞ്ച് തുന്നലുകൾ ഇടുകയും ചെയ്തു.
എന്നാൽ സുനിലിനെ സിടി സ്കാനെടുക്കാൻ പത്തനംതിട്ട ആശുപത്രിയിലേക്ക് റാന്നി താലൂക്ക് ആശുപത്രിയിൽ നിന്നു പറഞ്ഞയക്കുകയായിരുന്നു. പോകുംവഴി മുറിവ് തുന്നിയ ഭാഗത്ത് അസഹനീയമായ വേദനയുണ്ടായി.
തുടർന്ന് നടത്തിയ സ്കാനിങ് റിപ്പോർട്ട് ലഭിച്ചപ്പോള്‍ കണ്ടത് തുന്നിക്കെട്ടിയ മുറിവില്‍ രണ്ട് ഉറുമ്പുകളെയാണ്. പിന്നീട് ജനറൽ ആശുപത്രിയിൽ തുന്നിക്കെട്ടിയിരുന്ന മുറിവിന്‍റെ കെട്ടഴിച്ച് ഉറുമ്പുകളെ നീക്കി വീണ്ടും മുറിവ് തുന്നിക്കെട്ടുകയായിരുന്നു.
തുന്നിക്കെട്ടിയ ഭാഗത്ത് പുറത്ത് നിന്നുളള എന്തോ വസ്തു ഉണ്ടായിരുന്നുവെന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്‌ടർമർ രേഖയിൽ കുറിച്ചിട്ടുണ്ട്. റാന്നി താലൂക്ക് ആശുപത്രി ജീവനക്കാർ മുറിവ് വൃത്തിയാക്കിയതിൽ വന്ന വീഴ്ചയാണ് ഉറുമ്പുകളെ കണ്ടെത്തിയതിന് പിന്നിലെന്നാണ് സുനിൽ പറയുന്നത്.
ആശുപത്രി ആർഎംഒയെ നേരിൽ കണ്ട് സുനിൽ ബുദ്ധിമുട്ട് പറഞ്ഞെങ്കിലും രേഖാമൂലം പരാതി നൽകിയില്ല. എങ്കിലും സംഭവം അന്വേഷിക്കുമെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.