കോഴിക്കോട്: അരിക്കൊമ്പന്‍ പൂർണ്ണ ആരോഗ്യവാനെന്നറിയിച്ച് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ആന ഇപ്പോൾ പെരിയാർ സങ്കേതത്തിലാണ് ഉള്ളത്. ജവനാസ മേഖലയിൽ നിന്ന് 25 കി.മി അകത്താണ് ആനയുള്ളത്. ചിന്നക്കനാൽ ഭാഗത്തും ആനക്കുട്ടം ഉണ്ട്. ഇവയെ മൂന്നാൽ ഡിഎഫ്ഒയോട് നിരീക്ഷിക്കാന്‍ നിർദശിച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.
അരികൊമ്പനെ രാത്രി 11 മണിയോടെ വൈദ്യ പരിശോധന നടത്തി. കാട്ടിൽ തുറന്നു വിടും മുന്‍പും പരിശോധിച്ചു. ദേഹത്ത് ചെറിയ പോറൽ ഉണ്ട്. ആന്‍റി ബയോടിക് നൽകി ചികിത്സിച്ചിട്ടുണ്ട്. കോളർ ഐഡിയിലൂടെ ആനയുടെ അസ്വസ്ഥത ഉൾപ്പടെയെല്ലാം ഇനി നിരന്തരം വനം വകുപ്പ് 24 മണിക്കൂറും നിരീക്ഷിക്കും. തത്സമയ ദൃശ്യങ്ങളുൾപ്പടെ വനം വകുപ്പ് നിരീക്ഷിക്കുമെന്നും വനംവകുപ്പ് മന്ത്രി അറിയിച്ചു.
അതേസമയം, പെരിയാർ ടൈഗർ റിസർവിന് മുന്നിൽ പൂജ നടത്തിയത് വിവാദം ആക്കേണ്ട കാര്യമില്ലെന്നും മന്ത്രി. ഓരോ നാട്ടിലും ഓരോ സമ്പ്രതായമുണ്ട്. അതൊന്നും ചർച്ചയാക്കേണ്ട ആവശ്യമില്ലെന്നും തൃശൂർ പൂരത്തിന് മുന്‍പായി ആരികൊമ്പനെ പിടിക്കാനായത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിന്നക്കനാലിൽ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. മണിക്കൂറുകൾ നീണ്ട കഠിനപരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ പിടിക്കാനായത്. രാത്രി പത്ത് മണിയോടെയാണ് അരിക്കൊമ്പൻ തേക്കടിയിൽ എത്തിയത്. തുടർന്നു കാട്ടാനയെ ഡോക്‌ടർമാർ പരിശോധിച്ചു. മംഗളാദേവി ക്ഷേത്രകവാടത്തിൽ പൂജകളോടെയാണ് അരിക്കൊമ്പനെ സ്വീകരിച്ചത്. ദൗത്യത്തിന്‍റെ അവസാന മണിക്കൂറുകളിൽ പ്രതികൂല കാലാവസ്ഥ തടസമായെങ്കിലും അരിക്കൊമ്പനെ തളയ്ക്കുകയായിരുന്നു. അഞ്ച് തവണ മയക്കുവെടി വച്ചു. പെരിയാൻ വന്യജീവി സങ്കേതത്തിലേക്കുള്ള യാത്രയ്ക്കിടിയിലും ബൂസ്റ്റർ ഡോസ് നൽകിയിരുന്നു.