അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേകം പരിശീലനം ലഭിച്ച ആന പിടിത്ത സംഘം ഇന്ന് കമ്പത്തെത്തും

ആന ക്ഷീണിതനായതിനാലാണ് അധിക ദൂരം സഞ്ചരിക്കാത്തതെന്നാണ് വനം വകുപ്പിന്‍റെ വിലയിരുത്തൽ
അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേകം പരിശീലനം ലഭിച്ച ആന പിടിത്ത സംഘം ഇന്ന് കമ്പത്തെത്തും

കമ്പം: അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേക ആനപിടിത്ത സംഘത്തെ നിയോഗിച്ച് തമിഴ്നാട് വനം വകുപ്പ്. പ്രത്യേകം പരിശീലനം ലഭിച്ച 5 അംഗ ആദിവാസി സംഘം വൈകിട്ടോടെ കമ്പത്തേക്ക് എത്തും. അരിക്കൊമ്പനെവിടെയെന്ന് കണ്ടെത്തുന്നതിനായാണ് ആനപിടിത്ത സംഘത്തിന്‍റെ സഹായം തേടുന്നത്.

മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം കമ്പം ജനവാസ മേഖലയിലെത്തി ഭീതി പരത്തി ഇറങ്ങിയ കൊമ്പൻ ബൈക്കിൽ നിന്നു തട്ടിയിട്ട ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. ശനിയാഴ്ച കമ്പം ജനവാസ മേഖലയിൽ ഇറങ്ങി അരികൊമ്പൻ ഓടിയപ്പോഴാണ് പാൽരാജിന്‍റെ ബൈക്കിൽ തട്ടിയത്.

അതിനിടെ, അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും വനംവകുപ്പ് തുടരുകയാണ്. കമ്പത്തിന് സമീപം കൂത്തനാച്ചിയാർ വനമേഖലയിൽ നിലയുറപ്പിച്ച കൊമ്പൻ പിന്നീട് ഷൺമുഖ നദി അണക്കെട്ടിന് സമീപത്തേക്ക് നീങ്ങി. ദൗത്യ സംഘം ഇവിടെ എത്തിയെങ്കിലും ആന വനത്തിൽ തന്നെ നിലയുറപ്പിച്ചതിനാൽ മയക്കുവെടി വെക്കാൻ സാധിച്ചിട്ടില്ല. ജനവാസ മേഖലയോട് ചേർന്നുകിടക്കുന്ന വനമേഖലയിലൂടെയാണ് കൊമ്പന്‍റെ സഞ്ചാരം.

ആന ക്ഷീണിതനായതിനാലാണ് അധിക ദൂരം സഞ്ചരിക്കാത്തതെന്നാണ് വനം വകുപ്പിന്‍റെ വിലയിരുത്തൽ. അനുയോജ്യമായ സ്ഥലത്തേക്ക്‌ ആനയിറങ്ങി വന്നാൽ മയക്കുവെടി വയ്ക്കാനാണ് വനംവകുപ്പിന്‍റെ നീക്കം. കൊമ്പൻ പിടിതരാത്ത സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ രംഗത്തിറക്കാൻ വനം വകുപ്പ് തീരുമാനിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com