

അജയ് ആയങ്കി
കോഴിക്കോട്: അർജുൻ ആയങ്കിയുടെ ഇളയ സഹോദരൻ അജയ് ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നടക്കാവ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ഒളിവിൽ കഴിയുമ്പോൾ അർജുന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അജയ് ആണ് കൈകാര്യം ചെയ്തിരുന്നത്. മാത്രമല്ല, അർജുന് ഒളിവിൽ കഴിയുമ്പോൾ സാമ്പത്തിക സാഹായം നൽകുകയും ചെയ്തിരുന്നു. ഇതിലാണ് അജയ്‌യെ പൊലീസ് അറസ്റ്റു ചെയ്തത്.
ശനിയാഴ്ച രാത്രി 12 മണിയോടെ കോഴിക്കോട് നടക്കാവ് ഭാഗത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ വെച്ചാണ് അജയ് പോലീസ് പിടിയിലാകുന്നത്. അർജുൻ ആയങ്കിയുടെ ബാങ്ക് അക്കൗണ്ട് പൊലീസ് ഫ്രീസ് ചെയ്തതിനെ തുടർന്ന് കേസ് നടത്താനുള്ള സാമ്പത്തിക സഹായം അജയ്‌യുടെ അക്കൗണ്ട് വഴിയാണ് ശേഖരിച്ചിരുന്നത്. ഇതിനായി അജയ് തന്‍റെ ക്യൂ ആർ കോഡ് ഷെയർ ചെയ്തിരുന്നു. ഇത്തരത്തിൽ സമാഹരിച്ച പണം ഉപയോഗിച്ചാണ് അർജുൻ ആയങ്കിയുടെ അഭിഭാഷകർക്കുള്ള ഫീസും മറ്റ് ഒളിവുജീവിത ചെലവുകളും വഹിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല, പൊലീസിനും വകുപ്പ് മന്ത്രിക്കുമെതിരായ പ്രകോപന സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പിന്നിൽ അജയ്‌യുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എറണാകുളം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് നടത്തിയ തെരച്ചിലിലാണ് അജയ് പിടിയിലായത്. അജയ്‌യുടെ അറസ്റ്റിനു പിന്നാലെയാണ് അർജുനെ പൊലീസ് പിടികൂടിയത്.