

പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്‍റ്. പാലക്കാട് ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2022 ജൂൺ 24ന് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ 40ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചത്.
ഷാഫി പറമ്പിൽ കേസിൽ ഒന്നാം പ്രതിയും നിലവിൽ ഇടതുപക്ഷത്തേക്ക് ചേക്കേറിയ പി. സരിൻ ഒമ്പതാം പ്രതിയുമായിരുന്നു. കേസിൽ ഹാജരാകാത്തതിനെത്തുടർന്നാണ് ഷാഫി പറമ്പിലിനെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്. 24ന് കേസ് വീണ്ടും പരിഗണിക്കും.