തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ആര്യയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. മജിസ്ട്രേറ്റിന് മുന്നിലാണ് മൊഴി രേഖപ്പെടുത്തുക. ഡ്രൈവർക്കെതിരായ ലൈംഗികാക്ഷേപ കേസിലാണ് രഹസ്യ മൊഴി എടുക്കുന്നത്.
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കന്‍റോൺമെന്‍റ് പൊലീസ് അപേക്ഷ നൽകി. ഡ്രൈവർ അശ്ലീലം കാണിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്നു മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നൽകി.
കഴിഞ്ഞ ദിവസം രാത്രിയാണ് മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം കെഎസ്ആര്‍ടിസി ബസിന് കുറുകെ കാർ ഇട്ട് തടഞ്ഞത്. മേയറും സംഘവും കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കേറ്റവും നടത്തി. ഡ്രൈവിംഗുമായി ബന്ധപ്പെട്ട തർക്കമാണ് വഴക്കിലേക്ക് എത്തിയത്. ഡ്രൈവർ യദു ലൈംഗികാധിഷേപം നടത്തിയെന്നടക്കം മേയർ പരാതിപ്പെട്ടിരുന്നു. സംഭവം നടന്ന രാത്രിയിൽ തന്നെ മേയർ നൽകിയ പരാതിയിൽ ഡ്രൈവർ യദുവിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. മേയർക്കെതിരേ യദു കമ്മിഷണർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യദു കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയിടെ അഭിഭാഷകനായ ബൈജു നോയലും കോടതിയെ സമീപിച്ചു. ജില്ലാ കോടതിയില്‍ അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മേയർക്കെതിരെയടക്കം കേസെടുത്തിട്ടുണ്ട്.