
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിച്ച നിലപാടിൽ നിന്നും പിൻമാറില്ലെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യത്തിൽ പാർട്ടിയുടേത് തെറ്റിദ്ധാരണയാണെന്നും അത് മാറ്റുമെന്നും അദ്ദേഹം പ്രതികരിച്ചു.
അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ തന്നെയാണ് താനെന്നും താൻ കെപിസിസിയുടെ ജനറൽ സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സിപിഎമ്മിന്‍റെ ക്ഷണം തള്ളാനും ആര്യാടൻ ഷൗക്കത്ത് തയാറായില്ല.
അതേസമയം, പാർട്ടിക്ക് തെറ്റിദ്ധാരണയുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ഷൗക്കത്ത് കെപിസിസിക്ക് നൽകിയ വിശദീകരണം. ഇക്കാര്യം ഷൗക്കത്ത് അച്ചടക്കസമിതിക്ക് മുന്നിലും ആവർത്തിച്ചാൽ നടപടി ഒഴിവാക്കിയേക്കും. ഷൗക്കത്ത് വഴങ്ങിയാൽ തത്കാലത്തേക്ക് ഒത്തുതീർപ്പാകും. നടപടി ഒഴിവാക്കണമെന്ന് ഒരു വിഭാഗം നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീൻ റാലി വിഷയത്തിൽ നടപടിയെടുത്താൽ ന്യൂനപക്ഷ വികാരം എതിരാകുമെന്നും, സിപിഎം അവസരം മുതലാക്കുമെന്നും കോൺഗ്രസ് നേതാക്കൾ കരുതുന്നു.